11 ഭാഷകളിൽ ആശയവിനിമയം നടത്താൻ കഴിയുന്ന റോബോട്ടിനെയാണ് സന്ദർശകരെ സ്വീകരിക്കുന്നതിനായി കിസ്‍വ സമുച്ചയത്തിൽ ഹറം കാര്യാലയം ഒരുക്കിയിരിക്കുന്നത്. 

റിയാദ്: മക്കയില്‍ കഅ്ബയെ പുതപ്പിക്കുന്ന കിസ്‍വ നിർമിക്കുന്ന മക്കയിലെ കിങ് അബ്ദുൽ അസീസ് കിസ്‍വ കോംപ്ലക്സിൽ സന്ദർശകരെ വരവേൽക്കാൻ റോബോട്ട്. 11 ഭാഷകളിൽ ആശയവിനിമയം നടത്താൻ കഴിയുന്ന റോബോട്ടിനെയാണ് സന്ദർശകരെ സ്വീകരിക്കുന്നതിനായി കിസ്‍വ സമുച്ചയത്തിൽ ഹറം കാര്യാലയം ഒരുക്കിയിരിക്കുന്നത്. 

സന്ദർശകരെ സ്വാഗതം ചെയ്യാനും സമുച്ചയത്തിൽ നൽകുന്ന സേവനങ്ങൾ പരിചയപ്പെടുത്താനും കഴിയുന്നതാണിത്. സൗദി അറേബ്യയുടെ വിഷൻ 2030 പദ്ധതിയുടെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്ന സാങ്കേതിക വിദ്യകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് റോബോട്ടിലൂടെ ലക്ഷ്യമിടുന്നത്. കിസ്‍വ സമുച്ചയത്തിനുള്ളിലെ ഒരു പ്രധാന ആകര്‍ഷണമായി റോബോട്ട് മാറും. ദിവസം മുഴുവൻ ഒന്നിലധികം ഭാഷകൾ സംസാരിക്കാൻ പുതിയ റോബോട്ടിന് കഴിയും.

സന്ദര്‍ശകരുടെ അടിസ്ഥാന വികാരങ്ങൾ തിരിച്ചറിയാനുള്ള കഴിവ് ഉൾപ്പെടെ സന്ദർശകരെ സേവിക്കുന്നതിനുള്ള നിരവധി സവിശേഷതകൾ റോബോട്ടിൽ ഉൾപ്പെടുന്നു. ഒപ്പം സന്ദർശകരുടെ മുഖഭാവങ്ങളും ശബ്ദ ഇടപെടലുകളും സ്‍പർശനത്തിലൂടെയും കൈ ചലനത്തിലൂടെയും തിരിച്ചറിയാനുള്ള കഴിവുണ്ട്. റോബോട്ടിന്റെ ഭാരം 29 കിലോ ആണ്. ബാറ്ററി ലൈഫ് എട്ട് മണിക്കൂർ, ചാർജിങ് സമയം എട്ട് മണിക്കൂർ, വൈദ്യുതിയുമായി ബന്ധിപ്പിക്കുമ്പോൾ ഉപകരണം നിർത്താതെ പ്രവർത്തിപ്പിക്കാം എന്നിവ ഏറ്റവും പ്രധാന സാങ്കേതിക സവിശേഷതകളാണ്.

Read also: ലോകത്തെ ഏറ്റവും വലിയ ‘ഡൗൺടൗൺ’ പദ്ധതി റിയാദില്‍ പ്രഖ്യാപിച്ച് എംബിഎസ്; നഗരത്തിന്റെ പുതിയ ചിഹ്നമാവാന്‍ ‘ക്യൂബ്’