സഫേലയുടെ വിളവെടുപ്പിന് സർക്കാർ വിലക്ക് ഏർപ്പെടുത്തി
മത്സ്യവിഭവ മന്ത്രി ഡോ.സഊദ് ബിൻ ഹമൂദ് അൽ ഹബ്സിയുടെ ഉത്തരവിൽ പറയുന്നു. ഡിസംബറിൽ സഫേല വിളവെടുപ്പ് ആരംഭിക്കാനിരിക്കെയാണ് നിരോധ ഉത്തരവ് പ്രാബല്യത്തിലാകുന്നത്.
മസ്കറ്റ്: ദോഫാർ ഗവർണറേറ്റിലെ അപൂർവ കടൽവിഭവമായ സഫേലയുടെ വിളവെടുപ്പിന് സർക്കാർ വിലക്ക് ഏർപ്പെടുത്തി. ഈ വർഷവും അടുത്ത വർഷവും വിലക്ക് പ്രാബല്യത്തിലുണ്ടാകുമെന്ന് കാർഷിക, മത്സ്യവിഭവ മന്ത്രി ഡോ.സഊദ് ബിൻ ഹമൂദ് അൽ ഹബ്സിയുടെ ഉത്തരവിൽ പറയുന്നു. ഡിസംബറിൽ സഫേല വിളവെടുപ്പ് ആരംഭിക്കാനിരിക്കെയാണ് നിരോധ ഉത്തരവ് പ്രാബല്യത്തിലാകുന്നത്.
സഫേല കൈവശം വെക്കുന്നതും വില്പന നടത്തുന്നതും വിതരണം ചെയ്യുന്നതും ശേഖരിക്കുന്നതും കയറ്റുമതി ചെയ്യുന്നതും വാഹനങ്ങളില്‍ കൊണ്ടുപോകുന്നതുമെല്ലാം വിലക്കിന്റെ പരിധിയിൽ വരും.
കഴിഞ്ഞ സീസണിൽ പിടിച്ച സഫേല കൈവശമുള്ളവർക്ക് നിയന്ത്രണത്തിൽ ഇളവ് നൽകും. ഇവര്‍ക്ക് മത്സ്യബന്ധന മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത അളവിലുള്ള സഫേല കൈവശം വെക്കാൻ കഴിയും. അധികൃതർ നൽകിയ ലൈസൻസുകൾക്ക് അനുസരിച്ച് ഇവയുടെ ഇടപാടുകൾ നടത്താനും സാധിക്കും.
സഫേലയുടെ സാന്നിധ്യം കുറയുന്ന സാഹചര്യത്തിലാണ് നിരോധം. കഴിഞ്ഞ വർഷം വിളവെടുപ്പ് നടന്നിരുന്നു. അതിന് മുമ്പുള്ള രണ്ട് വർഷങ്ങളിൽ വിലക്ക് നിലവിലുണ്ടായിരുന്നു. വിദേശരാജ്യങ്ങളിൽ ഏറെ പ്രിയമേറിയ സഫേല സീസണിൽ ടൺ കണക്കിനാണ് ലഭിക്കാറുള്ളത്. ഇൗ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ പ്രധാന വരുമാന മാർഗമാണിത്.