18 മുതല്‍ 50 വരെ പ്രായവിഭാഗത്തില്‍ പെട്ടവര്‍ക്ക് മാത്രമാണ് നേരത്തെ ഉംറ നിര്‍വഹിക്കാനും മക്ക ഹറമില്‍ നമസ്‌കാരങ്ങളില്‍ പങ്കെടുക്കാനും മന്ത്രാലയം പെര്‍മിറ്റുകള്‍ അനുവദിച്ചിരുന്നത്.

റിയാദ്: സൗദി അറേബ്യയിലേക്ക്(Saudi Arabia) വരുന്ന വിദേശികളില്‍ 12 വയസിന് മുകളിലുള്ള മുഴുവന്‍ തീര്‍ത്ഥാടകര്‍ക്കും ഉംറ(Umrah) നിര്‍വഹിക്കാന്‍ അനുമതി. വിവിധയിനം വിസകളില്‍ വരുന്നവര്‍ക്ക് ഈ പ്രായത്തിന് മുകളിലുള്ള എല്ലാവര്‍ക്കും ഉംറ പെര്‍മിറ്റുകള്‍ അനുവദിക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.

18 മുതല്‍ 50 വരെ പ്രായവിഭാഗത്തില്‍ പെട്ടവര്‍ക്ക് മാത്രമാണ് നേരത്തെ ഉംറ നിര്‍വഹിക്കാനും മക്ക ഹറമില്‍ നമസ്‌കാരങ്ങളില്‍ പങ്കെടുക്കാനും മന്ത്രാലയം പെര്‍മിറ്റുകള്‍ അനുവദിച്ചിരുന്നത്. അടുത്തിടെ ഉയര്‍ന്ന പ്രായപരിധി റദ്ദാക്കി. ഇതോടെ വിദേശങ്ങളില്‍ നിന്ന് വരുന്ന അമ്പതില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്കും ഉംറ നിര്വഹിക്കാനും ഹറമില്‍നമസ്‌കാരങ്ങളില്‍ പങ്കെടുക്കാനും പെര്‍മിറ്റുകള്‍ ലഭിച്ചു തുടങ്ങി. വിദേശങ്ങളില്‍ നിന്ന് വരുന്ന 18ല്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്കാണ് പെര്‍മിറ്റുകള്‍ അനുവദിച്ചിരുന്നത്. രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച് വിദേശങ്ങളില്‍ നിന്ന് വരുന്ന 12ഉം അതില്‍ കൂടുതലും പ്രായമുള്ളവര്‍ക്ക് ഉംറ, നമസ്‌കാര, മദീന സിയാറത്ത് പെര്‍മിറ്റുകള്‍ അനുവദിക്കുമെന്നാണ് ഹജ്, ഉംറ മന്ത്രാലയം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

സൗദി പുതിയ വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു; 90 ശതകോടി റിയാല്‍ മിച്ചം

റിയാദ്: കൊവിഡ്(covid 19) പ്രതിസന്ധിക്ക് ശേഷമുള്ള ആദ്യ ബജറ്റ് സൗദി അറേബ്യ(Saudi Arabia) അവതരിപ്പിച്ചു. 2022ലേക്കുള്ള വാര്‍ഷിക ബജറ്റില്‍(budget) കമ്മിയല്ല, പകരം വന്‍ തുക മിച്ചമാണ് കാണിക്കുന്നത്. എല്ലാ പ്രതിസന്ധികളെയും സൗദി അതിജീവിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ കൂടിയ മന്ത്രിസഭായോഗം അംഗീകരിച്ച പുതിയ ബജറ്റ്.

90 ബില്യണ്‍ റിയാലാണ് മിച്ചം കാണിക്കുന്നത്. മൊത്തം ചെലവ് 955 ബില്യണ്‍ റിയാലാണ്. 1045 ബില്യണ്‍ റിയാല്‍ വരുമാനമായും പ്രതീക്ഷിക്കുന്നു. സമ്പദ് വ്യവസ്ഥയുടെ അനസ്യൂതമുള്ള വളര്‍ച്ചയും വരുമാന സ്രോതസിന്റെ വൈവിധ്യവും സുസ്ഥിരതയുമാണ് ബജറ്റ് ലക്ഷ്യമെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു. സാമ്പത്തിക പ്രത്യാഘാതങ്ങളെയും കൊവിഡിനെ തുടര്‍ന്നുണ്ടായ അസാധാരണ പ്രതിസന്ധി ഘട്ടങ്ങളെയും രാജ്യം മറികടന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡിന്റെയും ആരോഗ്യ സാമ്പത്തിക പ്രത്യാഘാതങ്ങളുടെയും പശ്ചാത്തലത്തില്‍ രാജ്യത്തെ ആരോഗ്യ മേഖലയ്ക്ക് ആവശ്യമായ വിഹിതം ബജറ്റില്‍ ബാക്കിവെച്ചിട്ടുണ്ടെന്നും വിദേശികളടക്കം രാജ്യത്തെ മുഴുവനാളുകള്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കലിന് പ്രത്യേക ഊന്നല്‍ കൊടുക്കുന്നതായും സല്‍മാന്‍ രാജാവ് പറഞ്ഞു.