സൗദി-ഇന്ത്യ ഹജ്ജ് ഉഭയകക്ഷി കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. കഴിഞ്ഞ വർഷത്തെ അതെ ക്വാട്ടയായ 1,75,025 തീർഥാടകർ തന്നെയാണ് ഇന്ത്യയിൽ നിന്ന് ഹജ്ജിനെത്തുക.
റിയാദ്: 2026-ലെ സൗദി-ഇന്ത്യ ഹജ്ജ് ഉഭയകക്ഷി കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. സൗദി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബിഅയും ഇന്ത്യൻ പാർലമെൻററി കാര്യ-ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരൺ റിജിജുവുമാണ് ഞായറാഴ്ച ജിദ്ദയിൽ നടന്ന ചടങ്ങിൽ ഹജ്ജ് കരാറിൽ ഒപ്പുവെച്ചത്. കഴിഞ്ഞ വർഷത്തെ അതെ ക്വാട്ടയായ 1,75,025 തീർഥാടകർ തന്നെയാണ് ഇന്ത്യയിൽ നിന്ന് ഹജ്ജിനെത്തുക.
ഇന്ത്യൻ തീർഥാടകർക്കുള്ള സൗകര്യങ്ങൾ, ഗതാഗതം, താമസം, ആരോഗ്യ സേവനങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും ഇരു മന്ത്രിമാരും ചർച്ച ചെയ്തു. തീർഥാടനം സുഗമവും സുഖകരവുമാക്കാൻ ആവശ്യമായ ഏകോപനവും ലോജിസ്റ്റിക് പിന്തുണയും ശക്തിപ്പെടുത്തുന്നതും ചർച്ചയിൽ ഉൾപ്പെട്ടു. ഹജ്ജ് ഒരുക്കം വിലയിരുത്തുന്നതിനായി കേന്ദ്രമന്ത്രി കിരൺ റിജിജു റിയാദിലെ ഇന്ത്യൻ എംബസിയിലെയും ജിദ്ദ കോൺസുലേറ്റിലെയും ഉദ്യോഗസ്ഥരുമായി പ്രത്യേക അവലോകന യോഗം നടത്തി.


