സൗദിയില്‍ സ്വകാര്യ മേഖലയിലെ തൊഴിലിടങ്ങളിലും പുകവലി നിരോധിച്ചു
തൊഴിലാളികളുടേയും സന്ദര്‍ശകരുടേയും ആരോഗ്യ സുരക്ഷയും പരിസ്ഥിതി സംരക്ഷണവും കണക്കിലെടുത്താണ് തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി
റിയാദ്: രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കീഴിലുമുള്ള തൊഴിലിടങ്ങളില്‍ പുകവലി നിരോധിച്ചുകൊണ്ട് തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രാലയമാണ് ഉത്തരവിറക്കിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട സ്ഥാപനങ്ങളെല്ലാം പുകവലി നിരോധിച്ചു കൊണ്ടുള്ള ബോർഡുകൾ സ്ഥാപനങ്ങളിൽ സ്ഥാപിച്ചിരിക്കണം.
തൊഴിലാളികളുടേയും സന്ദര്‍ശകരുടേയും ആരോഗ്യ സുരക്ഷയും പരിസ്ഥിതി സംരക്ഷണവും കണക്കിലെടുത്താണ് തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് അയ്യായിരം റിയാല്‍ വരെ പിഴ ഈടക്കുമെന്ന് പുകവലി വിരുദ്ദ നിയമത്തില്‍ വ്യക്തമാക്കുന്നു. സിഗരറ്റ്, ഷീഷ പോലുള്ള എല്ലാത്തരം പുകവലിയ്ക്കും നിരോധനമുണ്ട്.
തൊഴിലാളികളുടെ ആരോഗ്യ സുരക്ഷയും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതും കണക്കിലെടുത്ത് തൊഴിലിടങ്ങളില്‍ പുകവലി നിരോധിക്കണമെന്ന് ആരോഗ്യ മന്ത്രാലയം തൊഴില്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. പൊതു സ്ഥലങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും നേരത്തെ തന്നെ പുകവലി നിരോധിച്ചിരുന്നു.