മയക്കുമരുന്ന് കടത്തിയ പാകിസ്ഥാൻ പൗരന്‍റെ വധശിക്ഷ സൗദിയിൽ നടപ്പാക്കി. ഹെറോയിൻ കടത്തുന്നതിനിടെ സുരക്ഷാ സേനയുടെ പിടിയിലായ ഇയാൾക്കെതിരെയുള്ള കുറ്റം കോടതിയിൽ തെളിയിക്കപ്പെട്ടിരുന്നു.
റിയാദ്: പാകിസ്താനിൽ നിന്ന് മയക്കുമരുന്ന് കടത്തിയ കേസിലെ പ്രതിയുടെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി. പാകിസ്ഥാൻ പൗരനായ ആബിദ് ലക്ക അലിയുടെ ശിക്ഷയാണ് കിഴക്കൻ പ്രവിശ്യയിൽ നടപ്പാക്കിയത്.
ഹെറോയിൻ കടത്തുന്നതിനിടെ സുരക്ഷാ സേനയുടെ പിടിയിലായ ഇയാൾക്കെതിരെയുള്ള കുറ്റം കോടതിയിൽ തെളിയിക്കപ്പെട്ടിരുന്നു. സമൂഹത്തിൽ വലിയ നാശമുണ്ടാക്കുന്ന മയക്കുമരുന്ന് വിപത്തിനെതിരെയുള്ള കർശന നടപടികളുടെ ഭാഗമായാണ് കോടതി ‘തഅ്സീർ’ (ശിക്ഷാ നടപടി) എന്ന നിലയിൽ വധശിക്ഷ വിധിച്ചത്. അപ്പീൽ കോടതിയും സുപ്രീം കോടതിയും വിധി സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ഇന്ന് ശിക്ഷ നടപ്പിലാക്കിയത്. രാജ്യത്തിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിനും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കൃത്യമായ മുന്നറിയിപ്പ് നൽകുന്നതിനും സൗദി ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.


