സൗദിയില്‍ മക്കയും മദീനയും ഒഴികെയുള്ള പള്ളികളില്‍ നമസ്കാരം നിര്‍ത്തിവെച്ചു
വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്കാരം ഉള്‍പ്പെടെ പള്ളികളിലെ എല്ലാ പ്രാര്‍ത്ഥനകളും നിര്‍ത്തിവെയ്ക്കാനാണ് പണ്ഡിത സഭ നിര്‍ദേശം നല്‍കിയത്. ചൊവ്വാഴ്ച രാത്രി മുതല്‍ പള്ളികളില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നമസ്കാരം ഉണ്ടാവില്ല.
റിയാദ്: സൗദിയിൽ മക്കയും മദീനയും ഒഴികെയുള്ള രാജ്യത്തെ എല്ലാ പള്ളികളിലെയും നമസ്‌കാരങ്ങൾ ഒരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെച്ചതായി ഉന്നത പണ്ഡിത സഭ അറിയിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. പള്ളികളിൽ കൃത്യസമയത്തു ബാങ്ക് വിളിക്കുമെന്നും വീടുകളിൽ നമസ്കരിക്കാമെന്നുമാണ് അറിയിപ്പ്.
വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്കാരം ഉള്‍പ്പെടെ പള്ളികളിലെ എല്ലാ പ്രാര്‍ത്ഥനകളും നിര്‍ത്തിവെയ്ക്കാനാണ് പണ്ഡിത സഭ നിര്‍ദേശം നല്‍കിയത്. ചൊവ്വാഴ്ച രാത്രി മുതല്‍ പള്ളികളില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നമസ്കാരം ഉണ്ടാവില്ല. പള്ളികളിലെ ശുചിമുറികളും അംഗശുദ്ധി വരുത്താനുപയോഗിക്കുന്ന സ്ഥലങ്ങളും അടച്ചുപൂട്ടാന്‍ ഇസ്ലാമികകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
അതേസമയം മക്കയിലെയും മദീനയിലെയും ഹറമുകളില്‍ നമസ്കാരം പതിവുപോലെ നടക്കും. കൊവിഡ് വൈറസ് ബാധ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മറ്റ് ഗള്‍ഫ് രാജ്യങ്ങളും പള്ളികളിലെ പ്രാര്‍ത്ഥനകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനങ്ങള്‍ ഒരുമിച്ചുകൂടാന്‍ സാധ്യതയുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കാനാണ് ശ്രമം.