വരുന്നു, ജിദ്ദയിൽ തൊഴിലാളികൾക്കായി സമ്പൂർണ പാർപ്പിട നഗരം
2,50,000 ചതുരശ്ര മീറ്ററിൽ 17,000 തൊഴിലാളിൾക്ക് താമസിക്കാൻ സൗകര്യമുള്ള പാർപ്പിട സമുച്ചയം അബ്റക് റആമ ബലദിയ മേഖലയിലാണ് നിർമിക്കുന്നത്. ക്ലിനിക്കുകൾ, വിനോദ കേന്ദ്രങ്ങൾ, കായിക ഗ്രൗണ്ടുകൾ, എ.ടി.എം സൗകര്യം, സൂപർമാർക്കറ്റുകൾ, പള്ളികൾ, ഹോട്ടലുകൾ, ക്വാറൻറീൻ റൂമുകൾ തുടങ്ങിയ സൗകര്യങ്ങളുണ്ടായിരിക്കും.
റിയാദ്: തൊഴിലാളികളുടെ താമസത്തിനായി ജിദ്ദയിൽ സമ്പൂർണ പാർപ്പിട നഗരം സ്ഥാപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം മക്ക ഗവർണർക്ക് വേണ്ടി ജിദ്ദ ഗവർണർ അമീർ മിശ്അൽ ബിൻ മാജിദ് പങ്കെടുത്ത ചടങ്ങിൽ ഒപ്പുവെച്ചു. ജിദ്ദ ഗവർണറേറ്റ് അണ്ടർ സെക്രട്ടറി അമീർ സഊദ് ബിൻ അബ്ദുല്ല ബിൻ അൽജലവി, ജിദ്ദ മേയർ സ്വാലിഹ് ബിൻ അലി തുർക്കി, മേഖല ലേബേഴ്സ് ഹൗസിങ് സമിതി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
2,50,000 ചതുരശ്ര മീറ്ററിൽ 17,000 തൊഴിലാളിൾക്ക് താമസിക്കാൻ സൗകര്യമുള്ള പാർപ്പിട സമുച്ചയം അബ്റക് റആമ ബലദിയ മേഖലയിലാണ് നിർമിക്കുന്നത്. ക്ലിനിക്കുകൾ, വിനോദ കേന്ദ്രങ്ങൾ, കായിക ഗ്രൗണ്ടുകൾ, എ.ടി.എം സൗകര്യം, സൂപർമാർക്കറ്റുകൾ, പള്ളികൾ, ഹോട്ടലുകൾ, ക്വാറൻറീൻ റൂമുകൾ തുടങ്ങിയ സൗകര്യങ്ങളുണ്ടായിരിക്കും. കെട്ടിടങ്ങൾക്കാവശ്യമായ വൈദ്യുതി സോളാർ സംവിധാനം വഴിയാണ് ലഭ്യമാക്കുന്നത്. സമുച്ചയത്തിലെ ഡ്രൈയിനേജ് സംവിധാനം പരിസ്ഥിതിക്ക് ദോശം വരുത്താത്ത രീതിയിലുള്ളതാണ്. തൊഴിലാളികൾക്കാവശ്യമായ എല്ലാ സേവനങ്ങളും സമുച്ചയത്തിലുണ്ടാകും. 18 മാസം കൊണ്ട് പാർപ്പിട പദ്ധതി പൂർത്തിയാകും.