പ്രധാന പ്രവിശ്യകളിലും സ്വദേശി വത്കരണം നടപ്പിലാക്കുന്നതോടെ മലയാളികള്‍ ഉൾപ്പെടെയുള്ള നിരവധി വിദേശികളുടെ തൊഴില്‍ നഷ്ടപ്പെടുമെന്നാണ് വിലയിരുത്തൽ.

റിയാദ്:സൗദ്ദിയിൽ മലയാളികൾ അടക്കമുള്ള പ്രവാസികളെ ആശങ്കയിലാക്കി സ്വദേശി വല്‍ക്കരണം വ്യാപിപ്പിക്കുന്നു. മൂന്നു പ്രധാന പ്രവിശ്യകളിലെ മാളുകളിൽ കൂടി പദ്ധതി ഉടൻ നടപ്പാക്കും. ഇതോടെ പ്രവാസികൾക്ക് വൻ തോതിൽ തൊഴിൽ നഷ്ടപ്പെടും. 

മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യ തുടങ്ങിയ പ്രാധാന പ്രവിശ്യകളിലെ ഷോപ്പിംഗ് മാളുകളിലാണ് പുതിയതായി സമ്പൂർണ സ്വദേശി വത്കരണം നടപ്പിലാക്കാൻ പോകുന്നതെന്ന് തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള പ്രവിശ്യാ സ്വദേശിവത്കരണ വിഭാഗം മേധാവി സഅദ് അല്‍ ഗാംന്തി അറിയിച്ചു.

എന്നാൽ എന്നുമുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.രാജ്യത്തെ ഒമ്പത് ചെറിയ പ്രവിശ്യകളില്‍ പദ്ധതി നടപ്പിലാക്കിയ ശേഷമാണ് പ്രധാന പ്രവിശ്യകളിലേക്കു കൂടി സ്വദേശിവൽക്കരണം വ്യാപിപ്പിക്കുന്നത്. അതായത് പ്രവിശ്യകളിലെ ഗവര്‍ണറേറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന സൗദിവത്കരണ സമിതിയാണ് മാളുകളില്‍ സമ്പൂര്‍ണ സ്വദേശി വത്കരണ പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുക. 

കഴിഞ്ഞ വര്‍ഷം സെപ്റ്റംബർ മുതലാണ് മാളുകളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കി തുടങ്ങിയത്. മാളുകളിലെ ശുചീകരണമൊഴികയുള്ള മുഴുവന്‍ ജോലികളിലും ഇനി സ്വദേശികളെ മാത്രമേ അനുവദിക്കൂ. പ്രധാന പ്രവിശ്യകളിലും സ്വദേശി വത്കരണം നടപ്പിലാക്കുന്നതോടെ മലയാളികള്‍ ഉൾപ്പെടെയുള്ള നിരവധി വിദേശികളുടെ തൊഴില്‍ നഷ്ടപ്പെടുമെന്നാണ് വിലയിരുത്തൽ.