സൗദി അറേബ്യയിൽ നിന്ന് ഒരാഴ്ചക്കിടെ 11,500 പേരെ നാടുകടത്തി. സെപ്റ്റംബർ 25 മുതൽ ഒക്ടോബർ ഒന്ന് വരെ രാജ്യത്തുടനീളം നടത്തിയ സംയുക്ത ഫീൽഡ് കാമ്പെയ്‌നുകളുടെ ഫലമായാണ് ഇത്രയും നിയമലംഘകരെ പിടികൂടിയത്.

റിയാദ്: സൗദിയിൽ താമസ, തൊഴിൽ, അതിർത്തിസുരക്ഷാ നിയമങ്ങൾ ലംഘിച്ച വിദേശികൾക്കെതിരെ നടപടി തുടരുന്നു. ഒരാഴ്ചക്കിടയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 18,700 നിയമലംഘകരെ പിടികൂടി. 11,500 പേരെ ഈ കാലയളവിൽ നാടുകടത്തി. സെപ്റ്റംബർ 25 മുതൽ ഒക്ടോബർ ഒന്ന് വരെ രാജ്യത്തുടനീളം നടത്തിയ സംയുക്ത ഫീൽഡ് കാമ്പെയ്‌നുകളുടെ ഫലമായാണ് ഇത്രയും നിയമലംഘകരെ പിടികൂടിയത്. ഇതിൽ 10,700 താമസ നിയമലംഘനം നടത്തിയവരാണ്. 382 പേർ അതിർത്തി സുരക്ഷാ നിയമലംഘനം നടത്തിയവരും 4,000 ത്തിലധികം തൊഴിൽ നിയമലംഘനം നടത്തിയവരുമാണ്. അതിർത്തി കടന്ന് രാജ്യത്തേക്ക് നുഴഞ്ഞു കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് 1,479 പേരെ അറസ്റ്റ് ചെയ്തത്. ഇവരിൽ 59 ശതമാനം യമനികളും 40 ശതമാനം എത്യോപ്യക്കാരുമാണ്.

അതിർത്തികൾ വഴി അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 52 പേരെ സുരക്ഷാ വകുപ്പ് പിടികൂടി. തൊഴിൽ - താമസ നിയമങ്ങൾ ലംഘിച്ചവർക്ക് അഭയം നൽകിയതിനും അവർക്ക് താമസ സൗകര്യം ഒരുക്കിയതിനുമാണ് 17 പേരെ പിടികൂടിയത്. നിലവിൽ ഡീപോർട്ടേഷൻ സെന്ററുകളിൽ കഴിയുന്ന 33,000 ത്തിലധികം പേർക്കെതിരെ നിയമാനുസൃത നടപടികൾ എടുത്തുവരികയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ഇക്കൂട്ടത്തിൽ 29,000 പേർ പുരുഷന്മാരും 2,000 സ്ത്രീകളുമാണ്. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനുള്ള യാത്രാ രേഖകൾ ശരിയാക്കുന്നതിന് 25,000 ത്തിലധികം പേരെ അതത് രാജ്യങ്ങളുടെ എംബസികൾക്ക് റഫർ ചെയ്തിട്ടുണ്ട്. രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന വ്യക്തിക്ക് പ്രവേശനം സുഗമമാക്കുകയോ അയാൾക്ക് ഗതാഗതമോ അഭയമോ മറ്റ് ഏതെങ്കിലും സഹായമോ സേവനമോ നൽകുന്നത് ഗുരുതരമായ കുറ്റമാണ്. ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. നിയമ ലംഘനം ശ്രദ്ധയിൽ പെടുന്നവർ മക്ക,റിയാദ് മേഖലയിലുള്ളവർ 911 എന്ന നമ്പറിലും മറ്റു പ്രദേശങ്ങളിലു ള്ളവർ 996, 999 എന്നീ നമ്പറുകളിലും വിളിച്ച് അറിയിക്കണമെന്ന് പൊതുജനകളോട് ബന്ധപ്പെട്ടവർ അഭ്യർഥിച്ചു.