അസീറിലെ ലേബര്‍ ക്യാമ്പില്‍ 18 മുറികളിലായി നൂറിലധികം തൊഴിലാളികളുണ്ടായിരുന്നു. തൊഴിലാളികളെ മറ്റ് കെട്ടിടങ്ങളിലേക്ക് സുരക്ഷിതാമായി മാറ്റിപ്പാര്‍പ്പിച്ച ശേഷമായിരുന്നു നഗരസഭയുടെ നടപടി.

റിയാദ്: കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായുള്ള സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് സൗദിയില്‍ ലേബര്‍ ക്യാമ്പ് പൊളിച്ചുമാറ്റി. അബഹയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന നാല് ലേബര്‍ ക്യാമ്പുകള്‍ നഗരസഭ അടപ്പിക്കുകയും ചെയ്തു. പ്രവാസി തൊഴിലാളികള്‍ കൂട്ടമായി താമസിച്ചിരുന്ന കെട്ടിടമാണ് അസീര്‍ നഗരസഭ പൊളിച്ചത്. 

അസീറിലെ ലേബര്‍ ക്യാമ്പില്‍ 18 മുറികളിലായി നൂറിലധികം തൊഴിലാളികളുണ്ടായിരുന്നു. തൊഴിലാളികളെ മറ്റ് കെട്ടിടങ്ങളിലേക്ക് സുരക്ഷിതാമായി മാറ്റിപ്പാര്‍പ്പിച്ച ശേഷമായിരുന്നു നഗരസഭയുടെ നടപടി. അബഹ നഗരമദ്ധ്യത്തില്‍ പ്രവര്‍ച്ചിരുന്ന ക്യാമ്പുകളിലും തൊഴിലാളികള്‍ കൂട്ടത്തോടെ കഴിയുകയായിരുന്നു. ഇവിടെ പൊതുശുചിത്വ മാനദണ്ഡങ്ങളും ആരോഗ്യ വ്യവസ്ഥകളും പാലിച്ചിരുന്നതുമില്ല.

കൊവിഡ് പ്രതിരോധം കണക്കിലെടുത്ത് ആരോഗ്യ സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്ന ലേബര്‍ ക്യാമ്പുകള്‍ക്കെതിരെ കര്‍ശന നടപടിയാണ് അധികൃതര്‍ സ്വീകരിക്കുന്നത്. ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് കൊവിഡ് രോഗവ്യാപനമുണ്ടായതോടെയാണ് നടപടികളിലേക്ക് കടന്നത്.