എണ്ണ വരുമാനം 149.8 ബില്യൺ റിയാലാണ്

റിയാദ്: ഈ വർഷത്തെ സൗദി ബജറ്റിന്റെ ആദ്യ മൂന്ന് മാസത്തെ പ്രകടനം സംബന്ധിച്ച റിപ്പോർട്ട് ധനകാര്യ മന്ത്രാലയം പുറത്തുവിട്ടു. 263.6 ബില്യൺ റിയാലിന്റെ വരുമാനവും 322.3 ബില്യൺ റിയാലിന്റെ ചെലവും 58.7 ബില്യൺ റിയാലിന്റെ കമ്മിയും രേഖപ്പെടുത്തിയായി മന്ത്രാലയം ബജറ്റ് പ്രസ്താവനയിൽ വെളിപ്പെടുത്തി. ‌എണ്ണ വരുമാനം 149.8 ബില്യൺ റിയാലാണ്. ഇത് 2024ലെ ഇതേ പാദത്തിലെ വരുമാനം 181.9 ബില്യൺ റിയാലുമായി താരതമ്യം ചെയ്യുമ്പോൾ 18 ശതമാനം കുറവാണ്. എണ്ണയിതര വരുമാനം 113.8 ബില്യൺ റിയാലാണ്. മുൻ വർഷത്തെ ഇതേ പാദത്തിലെ വരുമാനത്തേക്കാൾ (111.5 ബില്യൺ) രണ്ട് ശതമാനം വർധനവാണ് ഉണ്ടായത്.

Add Asianetnews as a Preferred SourcegooglePreferred

ആദ്യ പാദത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബജറ്റ് ചെലവുകൾ ഇനിപ്പറയുന്ന മേഖലകൾക്കാണ് അനുവദിച്ചത്. ആരോഗ്യം, സാമൂഹിക വികസനം (72.2 ബില്യൺ റിയാൽ), വിദ്യാഭ്യാസം (53.9 ബില്യൺ റിയാൽ), സൈനിക മേഖല (51.3 ബില്യൺ റിയാൽ), പൊതു ഇനങ്ങൾ (42 ബില്യൺ റിയാൽ), സുരക്ഷാ, ഭരണ മേഖലകൾ (30.3 ബില്യൺ റിയാൽ) എന്നിവയാണ്. ബജറ്റ് കമ്മി 58.7 ബില്യൺ റിയാലാണ്. വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിനും ദീർഘകാല സാമ്പത്തിക സുസ്ഥിരത വർധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ രാജ്യം തുടരുകയാണെന്നും ധനമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം