Saudi citizen of Indian Origin: സൗദിയിലേക്ക് കുടിയേറിയ ആദ്യകാല മലയാളി കുടുംബാംഗം തഖിയുദ്ദീൻ നിര്യാതനായി
1920ൽ മക്കയിലെത്തി സ്ഥിരതാമസമുറപ്പിച്ച എറണാകുളം കാലടി സ്വദേശി ഉമർകുട്ടി മുസ്ലിയാരുടെ മകന്‍ തഖിയുദ്ദീൻ ഉമർ മലബാരി നിര്യാതനായി
റിയാദ്: സൗദി അറേബ്യയിലേക്ക് (Saudi Arabia) കുടിയേറിയ ആദ്യകാല മലയാളി കുടുംബത്തിലെ അംഗം മക്കയിൽ (Makkah) നിര്യാതനായി. സൗദി പൗരത്വം (Saudi citizenship) ലഭിച്ച ‘മലബാരി’ പരമ്പരയിൽപെട്ട തഖിയുദ്ദീൻ ഉമർ മലബാരി (73) ആണ് മരിച്ചത്. എറണാകുളം കാലടിയിൽ നിന്ന് 1920ൽ മക്കയിലെത്തി സ്ഥിരതാമസമുറപ്പിച്ച പണ്ഡിതനും സാംസ്കാരിക പ്രവർത്തകനുമായ ഉമർകുട്ടി മുസ്ലിയാരുടെ മകനാണ് തഖിയുദ്ദീൻ ഉമർ മലബാരി.
എൻജിനീയറിങ് ബിരുദധാരിയായ തഖിയുദ്ദീൻ 23 വർഷം സൗദി ഇലക്ട്രിസിറ്റി കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു. മൃതദേഹം മക്കയിൽ ഖബറടക്കും. ഭാര്യ: റുഖിയ്യ. രണ്ട് മക്കൾ. ഇരുവരും ദന്ത ഡോക്ടർമാരാണ്. കേരളത്തിൽ നിന്ന് സൗദിയിലെത്തി സ്ഥിരവാസം നടത്തുകയും പൗരത്വം നേടുകയും ചെയ്ത മലയാളി കുടുംബങ്ങൾ ‘മലബാരി’കൾ എന്നാണ് അറിയപ്പെടുന്നത്. ഔദ്യോഗികമായി അവരുടെ ഗോത്രനാമമായി മലബാരി എന്നാണ് രേഖപ്പെടുത്തുന്നത്.