റമദാൻ: സൗദിയിലെ കച്ചവട കേന്ദ്രങ്ങളിൽ വാണിജ്യ മന്ത്രാലയം അധികൃതരുടെ പരിശോധന
നേരിട്ട് നിരീക്ഷിക്കുന്നതിനു പുറമെ ഇലക്ട്രോണിക് ചരക്ക് മോണിറ്ററിങ് സംവിധാനമടക്കം പരിശോധക്കായി ഉപയോഗപ്പെടുത്തുന്നുണ്ട്. സാധനങ്ങളുടെ ഗുണമേന്മ, വില, ലഭ്യത തുടങ്ങിയവ പരിശോധിക്കുന്നുണ്ട്.
റിയാദ്: റമദാൻ അടുത്തതോടെ കച്ചവട കേന്ദ്രങ്ങളിൽ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ പരിശോധന ശക്തമാക്കി. സാധനങ്ങളുടെ ലഭ്യതയും സാധനങ്ങളുടെ പുറത്ത് വില ഉപഭോക്താവിനു കാണുംവിധം രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താനും പൂഴ്‍ത്തിവെപ്പ്, വിലവർധിപ്പിക്കൽ എന്നിവ തടയുന്നതിനുമാണ് രാജ്യത്തെ വിവിധ മേഖലകളിലെ മന്ത്രാലയ ബ്രാഞ്ച് ഓഫീസുകൾക്ക് കീഴിൽ സംഘം പരിശോധന ആരംഭിച്ചിരിക്കുന്നത്.
നേരിട്ട് നിരീക്ഷിക്കുന്നതിനു പുറമെ ഇലക്ട്രോണിക് ചരക്ക് മോണിറ്ററിങ് സംവിധാനമടക്കം പരിശോധക്കായി ഉപയോഗപ്പെടുത്തുന്നുണ്ട്. സാധനങ്ങളുടെ ഗുണമേന്മ, വില, ലഭ്യത തുടങ്ങിയവ പരിശോധിക്കുന്നുണ്ട്. ചരക്കുകൾക്ക് അന്യായമായി വിലവർധിപ്പിക്കുന്ന കടയുടമൾക്കെതിരെ പരിശോധനാ വേളയിൽ തന്നെ പിഴ ചുമത്തുന്നുണ്ട്.
ഉപഭോക്തൃ താൽപര്യത്തിനു വേണ്ടി മാർക്കറ്റുകളിൽ പരിശോധന തുടരുമെന്നും നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ‘ബലാഗ് തിജാരി’ എന്ന ആപ്പിലൂടെയോ 1900 എന്ന നമ്പറിലൂടെയോ അല്ലെങ്കിൽ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെയോ വിവരമറിയിക്കണമെന്നും വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടു.