നിലവിലെ സാഹചര്യത്തിൽ സൗദിയിൽ നിന്ന് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റുമായി നാട്ടിലേക്കു വിമാനം കയറുന്നത് പ്രയോഗികമല്ലെന്ന് സൗദിയിലെ നോർക്ക ഹെൽപ് ഡെസ്‌കും വിവിധ മലയാളി സംഘടനകളും പറയുന്നു.

റിയാദ്: കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടിയെ തുടർന്ന് പ്രതീക്ഷ നഷ്ടപ്പെട്ട് സൗദിയിലെ പ്രവാസികൾ. പ്രതിഷേധവുമായി നോർക്ക ഹെല്പ് ഡെസ്‌കും വിവിധ പ്രവാസി സംഘടനകളും രംഗത്തെത്തി. അതേസമയം കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കേരള സർക്കാർ ഉത്തരവിനെതിരെ ജിദ്ദ ഒ.ഐ,സി,സി ഹൈക്കോടതിയിൽ നൽകിയ ഹർജി തുടർ നടപടികൾക്കായി ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ചിലേക്ക് മാറ്റി.

Add Asianetnews as a Preferred SourcegooglePreferred

ഇന്ന് കേസ് പരിഗണിച്ച സിംഗിൾ ബെഞ്ച് വാദം കേട്ട ശേഷമാണ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്കിത് മാറ്റിയത്. തിങ്കളാഴ്ച ഇതിൽ വാദം കേൾക്കുമെന്ന് ഒ.ഐ.സി സി റീജിണൽ കമ്മിറ്റി പ്രസിഡണ്ട് കെ.ടി.എ മുനീർ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ സൗദിയിൽ നിന്ന് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റുമായി നാട്ടിലേക്കു വിമാനം കയറുന്നത് പ്രയോഗികമല്ലെന്ന് സൗദിയിലെ നോർക്ക ഹെൽപ് ഡെസ്‌കും വിവിധ മലയാളി സംഘടനകളും ഇതിനോടകം മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്.

എന്നിട്ടും കോവിഡ് സെർറ്റിഫിക്കേറ്റ് വേണമെന്ന സർക്കാർ വാദം പ്രവാസികളുടെ മടങ്ങിവരവ് തടയാൻ വേണ്ടി മാത്രമെന്ന വാദം ശെരിവെക്കുന്നതാണ്. പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സെർട്ടിഫിക്കേറ്റ് നിർബന്ധമാക്കിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ ഉപവാസ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സൗദിയിലും പ്രവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി.