സൗദി പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ആരോഗ്യ വിഭാഗത്തിലെ എയര്‍ മെഡിക്കല്‍ ഇവാക്വുവേഷന്‍ ഡിപ്പാര്‍ട്ട്മെന്റാണ് പ്രത്യേക വിമാനം സജ്ജീകരിച്ച്  പൗരന്മാരെ തിരികെയെത്തിച്ചത്.

റിയാദ്: ഇന്ത്യയില്‍ വെച്ച് കൊവിഡ് ബാധിതരായ സൗദി കുടുംബത്തെ പ്രത്യേക വിമാനത്തില്‍ സൗദി അറേബ്യയില്‍ തിരിച്ചെത്തിച്ചു. സൗദി അറേബ്യയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശ പ്രകാരമായിരുന്നു നടപടി. 

സൗദി പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ആരോഗ്യ വിഭാഗത്തിലെ എയര്‍ മെഡിക്കല്‍ ഇവാക്വുവേഷന്‍ ഡിപ്പാര്‍ട്ട്മെന്റാണ് പ്രത്യേക വിമാനം സജ്ജീകരിച്ച് പൗരന്മാരെ തിരികെയെത്തിച്ചത്. കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനാവശ്യമായ എല്ലാ മുന്‍കരുതലുകളും ജീവനക്കാര്‍ സ്വീകരിച്ചിരുന്നു. റിയാദിലെ കിങ് സല്‍മാന്‍ എയര്‍ബേസിലാണ് പ്രത്യേക വിമാനം ലാന്റ് ചെയ്‍തത്. 

നേരത്തെ ഇത്തരത്തില്‍ 74 പേരെ വിവിധ സ്ഥലങ്ങളില്‍ നിന്ന് സൗദി അറേബ്യയില്‍ എത്തിച്ചതായും വാര്‍ത്താ ഏജന്‍സി അറിയിച്ചു. പ്രത്യേക മെഡിക്കല്‍ എയര്‍ ഇവാക്വുവേഷന്‍ വിമാനങ്ങളില്‍ എല്ലാ മുന്‍കരുതലുകളും പാലിച്ച് നടത്തിയ ഈ പ്രവര്‍ത്തനങ്ങളിലൂടെ ജീവനക്കാര്‍ക്ക് ആര്‍ക്കും കൊവിഡ് ബാധിച്ചിരുന്നില്ലെന്നും വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.