നിയമ ലംഘകരുടെ ഫോണുകളില്‍ നിന്നും ഉപകരണങ്ങളില്‍ നിന്നും ഫോട്ടോകളും ദൃശ്യങ്ങളും ഡിലീറ്റ് ചെയ്യാനും നിയമാവലി അനുശാസിക്കുന്നു. 

റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) വാഹനാപകടങ്ങളോ കുറ്റകൃത്യങ്ങളോ ക്യാമറയിൽ പകർത്തിയാലും ആളുകളുടെ ചിത്രം എടുത്താലും 1000 റിയാൽ (20000 രൂപ) ശിക്ഷ ലഭിക്കും. ബന്ധപ്പെട്ട കക്ഷികളുടെ സമ്മതമില്ലാതെ വാഹനാപകടങ്ങളോ കുറ്റകൃത്യങ്ങളോ മറ്റു അപകടങ്ങളോ ചിത്രീകരിക്കുന്നതും (Photography without permission) സമ്മതം നേടാതെ വ്യക്തികളെ നേരിട്ട് ചിത്രീകരിക്കുന്നതുമാണ് ശിക്ഷാർഹമാകുക. ഇത് 1,000 റിയാല്‍ പിഴ ലഭിക്കുന്ന നിയമ ലംഘനമായി നിയമാവലിയില്‍ ഉൾപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം (MInistry of Interior) അറിയിച്ചു. 

നിയമ ലംഘകരുടെ ഫോണുകളില്‍ നിന്നും ഉപകരണങ്ങളില്‍ നിന്നും ഫോട്ടോകളും ദൃശ്യങ്ങളും ഡിലീറ്റ് ചെയ്യാനും നിയമാവലി അനുശാസിക്കുന്നു. നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് 2,000 റിയാല്‍ പിഴ ലഭിക്കും. വാഹനാപകടങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ ആളുകള്‍ കൂട്ടംചേര്‍ന്ന് നില്‍ക്കുന്നത് പതിവായിട്ടുണ്ട്. ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തുന്നതിന് കാലതാമസമുണ്ടാക്കും. ക്രിമിനല്‍ സംഭവങ്ങളുണ്ടാകുമ്പോഴും ഇതു തന്നെയാണ് സ്ഥിതി. 

സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ ശ്രമിച്ച് വാഹനാപകടങ്ങളും ക്രിമിനല്‍ സംഭവങ്ങളും ആളുകള്‍ ചിത്രീകരിക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു. ഇത്തരം പ്രവണതകള്‍ക്ക് തടയിടാന്‍ ശ്രമിച്ചാണ് പൊതു അഭിരുചി സംരക്ഷണ നിയമാവലിയില്‍ ഭേദഗതികള്‍ വരുത്തി ഇത്തരം നിയമ ലംഘനങ്ങളും അവക്കുള്ള പിഴകളും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പുരുഷന്മാര്‍ ഷോര്‍ട്‌സ് ധരിച്ച് മസ്ജിദുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും പ്രവേശിക്കുന്നതും പിഴ ലഭിക്കുന്ന നിയമ ലംഘനമായി നിയമാവലിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് 250 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴയാണ് ലഭിക്കുക. നേരത്തെ പൊതുഅഭിരുചി സംരക്ഷണ നിയമാവലിയില്‍ 19 നിയമ ലംഘനങ്ങളും അവക്കുള്ള പിഴകളുമാണ് ഉള്‍പ്പെടുത്തിയിരുന്നത്. മസ്ജിദുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും ഷോര്‍ട്‌സ് ധരിച്ച് പ്രവേശിക്കുന്നത് കൂടി ഉള്‍പ്പെടുത്തിയതോടെ പൊതുഅഭിരുചി സംരക്ഷണ നിയമാവലിയില്‍ അടങ്ങിയ നിയമ ലംഘനങ്ങള്‍ 20 ആയി.

മസ്ജിദുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പുറത്ത് പൊതുസ്ഥലങ്ങളില്‍ ഷോര്‍ട്‌സ് ധരിക്കുന്നത് പിഴ ലഭിക്കുന്ന നിയമ ലംഘനമല്ല. പൊതുഅഭിരുചി സംരക്ഷണ നിയമാവലി 2019 നവംബറിലാണ് ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്റെ അംഗീകാരത്തോടെ പ്രാബല്യത്തില്‍വന്നത്. നിയമാവലിയില്‍ നിര്‍ണയിച്ച നിയമ ലംഘനങ്ങള്‍ക്ക് 50 റിയാല്‍ മുതല്‍ 6,000 റിയാല്‍ വരെ പിഴ ലഭിക്കും. ജനവാസ കേന്ദ്രങ്ങളില്‍ ഉച്ചത്തില്‍ സംഗീതം വെക്കല്‍, വളര്‍ത്തുമൃഗങ്ങളുടെ മാലിന്യങ്ങള്‍ നീക്കം ചെയ്യാതിരിക്കല്‍, സഭ്യതക്ക് നിരക്കാത്ത വസ്ത്രങ്ങള്‍ ധരിക്കല്‍, അസഭ്യമായ പെരുമാറ്റം എന്നിവയെല്ലാം നിയമാവലി അനുസരിച്ച് പിഴ ലഭിക്കുന്ന നിയമ ലംഘനങ്ങളാണ്.

തെറ്റായ വിവരങ്ങള്‍ ട്വീറ്റ് ചെയ്‍തു; കുവൈത്തില്‍ രണ്ട് പേര്‍ക്ക് ജയില്‍ ശിക്ഷ
കുവൈത്ത് സിറ്റി: തെറ്റായ വിവരങ്ങള്‍ ട്വീറ്റ് (False tweet) ചെയ്‍തതിന് രണ്ട് വ്യത്യസ്‍ത സംഭവങ്ങളില്‍ രണ്ട് പേര്‍ക്ക് കുവൈത്തില്‍ ജയില്‍ ശിക്ഷ (Two jailed in Kuwait) വിധിച്ചു. അബ്‍ദുല്ല അല്‍ സാലിഹ് എന്നയാള്‍ക്ക് പത്ത് വര്‍ഷം തടവും മൊസാബ് അല്‍ ഫൈലക്വി എന്നയാളിന് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയുമാണ് കുവൈത്ത് ക്രിമിനല്‍ കോടതി (Kuwait Criminal Court) വിധിച്ചത്. 

രാജ്യത്തെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു, കുവൈത്തിലെ നീതിന്യായ വ്യവസ്ഥയെ അപമാനിച്ചു എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരുന്നത്. ഇവര്‍ ബോധപൂര്‍വം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്നും രാജ്യത്തെ ആഭ്യന്തര സാഹചര്യത്തെക്കുറിച്ച് തെറ്റായ അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചെന്നും പ്രോസിക്യൂഷന്‍ വിചാരണയ്‍ക്കിടെ ആരോപിച്ചിരുന്നു. ജുഡീഷ്യറിയെ അപമാനിച്ചത് ഉള്‍പ്പെടെയുള്ള കുറ്റങ്ങളിന്മേല്‍ വിചാരണ പൂര്‍ത്തിയാക്കിയാണ് കുവൈത്ത് ക്രിമിനല്‍ കോടതി രണ്ട് കേസുകളിലും വിധി പറഞ്ഞത്.