മക്കയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സൗദി പൗരന്‍റെ വധശിക്ഷ നടപ്പാക്കി. കൊലപാതകത്തിന് പിന്നാലെ സുരക്ഷാ സേന പ്രതിയെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യലിൽ കുറ്റം തെളിയുകയും ചെയ്തു. തുടർന്ന് കേസ് വിചാരണയ്ക്കായി ബന്ധപ്പെട്ട കോടതിയിലേക്ക് കൈമാറി.

റിയാദ്: ഭാര്യയെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ കേസിൽ സൗദി പൗരെൻറ വധശിക്ഷ മക്കയിൽ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ചയാണ് ശിക്ഷ നടപ്പാക്കിയത്. മുസ്അബ് ബിൻ അബ്ദുല്ല ബിൻ സഫർ അൽ അബ്ദലി അൽ ഗാംദിയാണ് സ്വന്തം ഭാര്യയായ ഖുലൂദ് ബിൻത് മുഹമ്മദ് ബിൻ ഹംദാൻ അൽ ഗാംദിയെ ക്രൂരമായി കൊലപ്പെടുത്തിയത്. മൂർച്ചയുള്ള ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഖുലൂദ് സംഭവസ്ഥലത്തുതന്നെ മരിക്കുകയായിരുന്നു.

കൊലപാതകത്തിന് പിന്നാലെ സുരക്ഷാ സേന പ്രതിയെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യലിൽ കുറ്റം തെളിയുകയും ചെയ്തു. തുടർന്ന് കേസ് വിചാരണയ്ക്കായി ബന്ധപ്പെട്ട കോടതിയിലേക്ക് കൈമാറി. അപായ ഭയമേതുമില്ലാതെ പൂർണ വിശ്വാസത്തിൽ കഴിഞ്ഞിരുന്ന ഭാര്യയെ അപ്രതീക്ഷിതമായി ആക്രമിച്ചു കൊലപ്പെടുത്തിയതിനാൽ, പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്ന് കോടതി വിധിക്കുകയായിരുന്നു.

അപ്പീൽ കോടതികളും സുപ്രീം കോടതിയും വിധി ശരിവെച്ചതിനെ തുടർന്ന് ശിക്ഷ നടപ്പാക്കാൻ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. ഇതിെൻറ അടിസ്ഥാനത്തിലാണ് ശിക്ഷ പൂർത്തിയാക്കിയത്. രാജ്യത്ത് ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനും നീതി നടപ്പാക്കുന്നതിനും ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിരപരാധികളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണി ഉയർത്തുന്നവർക്കെതിരെ ശക്തമായ ഇസ്ലാമിക നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.