പ്രവാസികള്‍ ജാഗ്രതെ; സൗദിയില്‍ താമസ രേഖ പുതുക്കാന്‍ വൈകിയാല്‍ നാടുകടത്തും
വിദേശികളുടെ താമസ രേഖയായ ഇഖാമ പുതുക്കാന്‍ വൈകിയാല്‍ ആദ്യ തവണ 500 റിയാല്‍ പിഴ ഒടുക്കണം. രണ്ടാം തവണ ആയിരം റിയാലായി പിഴ വർദ്ധിക്കും
റിയാദ്: സൗദിയിൽ വിദേശികളിടെ താമസ രേഖ പുതുക്കാന്‍ മൂന്നാമതും വൈകിയാല്‍ തൊഴിലാളിയെ നാടുകടത്തുമെന്നു ജവാസാത്. കാരണമില്ലാതെ ഒരു വര്‍ഷത്തില്‍ 15 ദിവസം ജോലിക്കു ഹാജരായില്ലങ്കില്‍ ആനുകൂല്യങ്ങൾ നല്‍കാതെ തൊഴിലാളിയെ പിരിച്ചു വിടാനും ഭേദഗതി ചെയ്ത തൊഴില്‍ നിയമത്തില്‍ വ്യക്തമാക്കുന്നു.
വിദേശികളുടെ താമസ രേഖയായ ഇഖാമ പുതുക്കാന്‍ വൈകിയാല്‍ ആദ്യ തവണ 500 റിയാല്‍ പിഴ ഒടുക്കണം. രണ്ടാം തവണ ആയിരം റിയാലായി പിഴ വർദ്ധിക്കും.ഇഖാമ പുതുക്കാൻ മൂന്നാമതും വൈകിയാൽ തൊഴിലാളിയെ നാടുകടത്തുകയായിരിക്കും ചെയ്യുകയെന്ന് റിയാദ് പ്രവിശ്യ ജവാസാത് മേധാവി മേജര്‍ മുഹമ്മദ് നായിഫ് അല്‍ഹബ്ബാസ് അറിയിച്ചു.
വിദേശികളടെ തിരിച്ചറിയല്‍ രേഖകള്‍ യഥാസമയം പുതുക്കി നല്‍കാനും അദ്ദേഹം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. തൊഴിലാളികളുടെ തിരിച്ചറിയല്‍ രേഖ, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, പാസ്പോര്‍ട്ട് എന്നിവ തൊഴിലുടമ പിടിച്ചു വെക്കാന്‍ പാടില്ലന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.