സൗദിയില്‍ നിന്ന് വിദേശികളയക്കുന്ന പണത്തിനു നിശ്ചിത ശതമാനം നികുതി ഏര്‍പ്പെടുത്തുന്ന കാര്യം നാളെ ചേരുന്ന ശൂറാ കൗണ്‍സില്‍ യോഗം ചർച്ച ചെയ്യുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു

റിയാദ്: സൗദിയിൽ നിന്ന് വിദേശികളയക്കുന്ന പണത്തിനു നികുതി ഈടാക്കില്ലെന്നു ധനമന്ത്രാലയം വ്യക്തമാക്കി. വിഷയം ശൂറാ കൗൺസിൽ ചർച്ച ചെയ്യുമെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ധനമന്ത്രാലയം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

സൗദിയില്‍ നിന്ന് വിദേശികളയക്കുന്ന പണത്തിനു നിശ്ചിത ശതമാനം നികുതി ഏര്‍പ്പെടുത്തുന്ന കാര്യം നാളെ ചേരുന്ന ശൂറാ കൗണ്‍സില്‍ യോഗം ചർച്ച ചെയ്യുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ശൂറാ കൗണ്‍സില്‍ മുന്‍ അംഗംവും സൗദി ഓഡിറ്റിംഗ് അതോറിറ്റി മേധാവിയുമായ ഹിസാം അല്‍ അന്‍ഖരിയാണ് വിദേശികളയക്കുന്ന പണത്തിനു മേല്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തണമന്ന് ആവശ്യപ്പെട്ടിരുന്നത്.

ശൂറാകൗണ്‍സില്‍ സാമ്പത്തിക സമതി വിദേശികളയക്കുന്ന പണത്തിനു നികുതി ഏർപ്പെടുത്തുന്നതിനെ സംബന്ധിച്ച് നേരത്തെ പഠനവും നടത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ വിഷയം സജീവ ചർച്ചയായിരുന്നു.

എന്നാല്‍ വിദേശികളയക്കുന്ന പണത്തിനു നികുതി ഏര്‍പ്പെടുത്താന്‍ ഉദ്ദേശമില്ലെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രാലയം വ്യക്തമാക്കി. അംഗീകൃത മാര്‍ഗങ്ങളിലൂടെ രാജ്യത്തിനകത്തേക്കും പുറത്തേക്കും പണം അയക്കുന്നതിനു തടസമുണ്ടാകില്ലെന്നും ധനമന്ത്രാലം അറിയിച്ചു.