Asianet News MalayalamAsianet News Malayalam

990 ലേക്ക് ഒരു കോള്‍; വർഗീയതയും മതതീവ്രവാദവും പ്രചരിപ്പിക്കുന്നവരെ സൗദി പൊലീസ് അകത്താക്കും

സൗദി അറേബ്യയിലുള്ള സ്വദേശികൾക്ക് മാത്രമല്ല വിദേശികൾക്കും ബാധകമാണ് ഇത്

Saudi police to take action against people spreading secular discrimination and religious terrorism acts
Author
Riyadh Saudi Arabia, First Published Dec 29, 2019, 4:05 PM IST

റിയാദ്: വർഗീയതയും മതതീവ്രവാദവും വെച്ചുപുലർത്തുന്നവർക്ക് സൗദി അറേബ്യയിൽ കഷ്ടകാലം. അത്തരം ചിന്താഗതി പറയുകയോ പ്രചരിപ്പിക്കുകയോ ചെയ്താൽ, അത് ശ്രദ്ധയിൽപ്പെടുന്ന ആർക്കും മൊബൈൽ ഫോണെടുത്ത് 990 എന്ന നമ്പർ ഡയൽ ചെയ്യുകയേ വേണ്ടൂ. പൊലീസെത്തി അത്തരം ആളുകളെ പൊക്കും. കുറ്റവാളികൾക്കുള്ള അതേ ’പരിഗണന’ തന്നെ ഈ വർഗീയവാദികൾക്കും തീവ്രവാദികൾക്കും പൊലീസ് നൽകും.

സൗദി അറേബ്യയിലുള്ള സ്വദേശികൾക്ക് മാത്രമല്ല വിദേശികൾക്കും ബാധകമാണ് ഇത്. പലതരം കുറ്റവാളികൾ, തീവ്രവാദികൾ, വർഗീയവാദികൾ എന്നിവരെ കുറിച്ച് വിവരം നൽകാൻ വിദേശികളും സൗദികളും 990 എന്ന നമ്പറിൽ വിളിച്ചാൽ മതിയെന്ന് കഴിഞ്ഞ ദിവസമാണ് രാജ്യസുരക്ഷാ വിഭാഗം അറിയിച്ചത്. തീവ്രവാദികളോ കുറ്റവാളികളോ വർഗീയ ചിന്തയുള്ളവരോ ഉണ്ടെന്ന് സംശയിക്കുന്ന സ്ഥലങ്ങളെ കുറിച്ച് ആർക്കും വിളിച്ചറിയിക്കാവുന്നതാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സെൻറർ വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമാക്കി സൂക്ഷിക്കും. ശേഷം കിട്ടിയ വിവരം ബന്ധപ്പെട്ട വകുപ്പുകളിലേക്ക് അയച്ച് സ്ഥിരീകരിക്കും.

റിയാദ് സീസൺ, ദരിയ സീസൺ ആേഘാഷ വേളയിൽ ഇത് സംബന്ധിച്ച ബോധവൽക്കരണം പൊതുജനങ്ങൾക്ക് രാജ്യ സുരക്ഷാ വിഭാഗം നൽകിയിരുന്നു. സൗദിക്കകത്ത് നിന്ന് വിവരം അറിയിക്കുന്നവർ 990 എന്ന നമ്പറും വിദേശത്ത് നിന്നാണെങ്കിൽ 00966112455922 നമ്പറും ഉപയോഗിക്കേണ്ടതാണ്. ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമം, പൗരത്വ രജിസ്റ്റർ എന്നീ വിഷയങ്ങളുടെ ചുവട് പിടിച്ച് സൗദിയിലുള്ള ഇന്ത്യൻ പ്രവാസികളിൽ ചിലർ മത വിദ്വേഷം പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളിട്ട് കുടുങ്ങിയിരുന്നു.

ജുബൈലിലെ ഒരു കമ്പനിയിൽ ജീവനക്കാരനായ കർണാടക സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തതായി വിവരമുണ്ടായിരുന്നു. എന്നാൽ അറസ്റ്റ് സംബന്ധിച്ച സ്ഥിരീകരണം സൗദി അധികൃതരുടെ ഭാഗത്ത് നിന്ന് ലഭിച്ചിട്ടില്ലെന്ന് പിന്നീട് ഇന്ത്യൻ എംബസി അറിയിക്കുകയും ചെയ്തിരുന്നു. പരസ്പരം വിദ്വേഷം പ്രചരിപ്പിക്കുന്ന പോസ്റ്റുകൾ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരുടെയും എതിർക്കുന്നവരുടെയും ഭാഗത്ത് നിന്നുണ്ടായി കൊണ്ടിരുന്നു. ഇത് സംബന്ധിച്ച പരാതികൾ ശ്രദ്ധയിൽ പെട്ടത് കൊണ്ടാണോ വർഗീയവാദികൾക്കും തീവ്രവാദികൾക്കുമെതിരെ നടപടിക്ക് നീക്കമുണ്ടായതെന്ന് വ്യക്തമല്ല. 

Follow Us:
Download App:
  • android
  • ios