ഹജ്ജ്- ഉംറ തീർത്ഥാടകർക്ക് മികച്ച സേവനം ഉറപ്പാക്കുന്ന പുതിയ പദ്ധതിക്ക് തുടക്കമായി
തീർത്ഥാടന കർമ്മം നിർവ്വഹിക്കാൻ ആലോചിക്കുന്നത് മുതൽ തീർത്ഥാടനം പൂർത്തിയാക്കി സ്വദേശങ്ങളിലേക്ക് മടങ്ങുന്നതുവരെയുള്ള സമയത്ത് മക്കയിലേക്കും മദീനയിലേക്കുമുള്ള യാത്ര അടക്കം എല്ലാ കാര്യങ്ങളും എളുപ്പമാക്കുന്നതാണ് പുതിയ പദ്ധതി.
റിയാദ്: സൗദിയിൽ ഹജ്ജ്- ഉംറ തീർത്ഥാടകർക്കുള്ള സേവനങ്ങൾ പരിഷ്‌ക്കരിക്കുന്നു. തീർത്ഥാടകർക്ക് ഏറ്റവും മികച്ച സേവനങ്ങൾ ലഭ്യമാക്കുന്ന 'പിൽഗ്രിംസ് സർവീസ് പ്രോഗ്രാം' പദ്ധതി ഭരണാധികാരി സൽമാൻ രാജാവ് ഉദ്‌ഘാടനം ചെയ്തു.
തീർത്ഥാടന കർമ്മം നിർവ്വഹിക്കാൻ ആലോചിക്കുന്നത് മുതൽ തീർത്ഥാടനം പൂർത്തിയാക്കി സ്വദേശങ്ങളിലേക്ക് മടങ്ങുന്നതുവരെയുള്ള സമയത്ത് മക്കയിലേക്കും മദീനയിലേക്കുമുള്ള യാത്ര അടക്കം എല്ലാ കാര്യങ്ങളും എളുപ്പമാക്കുന്നതാണ് പുതിയ പദ്ധതി. ഇതിലൂടെ എല്ലാ മേഖലയിലും തീർത്ഥാടകർക്ക് മികച്ച സേവനങ്ങൾ ഉറപ്പുവരുത്തും. സൗദിയിലെ 32 സർക്കാർ വകുപ്പുകളും നൂറുകണക്കിന് സ്വകാര്യ സ്ഥാപനങ്ങളും വിവിധ ഏജൻസികളുമാണ് പദ്ധതിയുടെ ഭാഗമായിട്ടുള്ളത്.
സാമ്പത്തിക വൈവിധ്യവൽക്കരണം ലക്ഷ്യമിടുന്ന വിഷൻ 2030 ന്റെ ഭാഗമായാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നതെന്നു ഹജ്ജ്-ഉംറ മന്ത്രി ഡോ.മുഹമ്മദ് സ്വാലിഹ് ബിൻതൻ പറഞ്ഞു. ഹജ്ജ് - ഉംറ തീർത്ഥാടകർക്ക് സുരക്ഷിതമായും സമാധാനത്തോടെയും രാജ്യത്ത് എത്തുന്നതിനും തീർത്ഥാടന കർമ്മങ്ങൾ നിർവ്വഹിക്കുന്നതിനും വസരമൊരുക്കലാണ് ഏറ്റവും വലിയ സേവനമെന്നു പദ്ധതി ഉദ്‌ഘാടനം ചെയ്തുകൊണ്ട് സൽമാൻ രാജാവ് പറഞ്ഞു.