നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം തടവും രണ്ടു ലക്ഷം റിയാല്‍ പിഴയുമാണ് ശിക്ഷയായി ലഭിക്കുകയെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.

റിയാദ്: സൗദി അറേബ്യയില്‍ ക്വാറന്റീന്‍ നിയമം ലംഘിക്കുന്നവര്‍ക്ക് തടവും പിഴയും ശിക്ഷ. നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം തടവും രണ്ടു ലക്ഷം റിയാല്‍ പിഴയുമാണ് ശിക്ഷയായി ലഭിക്കുകയെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. ശിക്ഷാ കാലാവധിക്ക് ശേഷം വിദേശികളെ പ്രവേശന വിലക്കേര്‍പ്പെടുത്തി നാടുകടത്തും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ ശിക്ഷ ഇരട്ടിയാക്കും.

സൗദിയില്‍ ഇന്ന് കൊവിഡ് ബാധിച്ച് 14 പേരാണ് മരിച്ചത്. പുതുതായി 1090 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 982 പേര്‍ക്ക് രോഗമുക്തിയുണ്ടായി. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,23,406 ആയി. അതില്‍ 4,06,589 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 7,032 ആയി. 9785 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. ഇവരില്‍ 1,333 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്.