സന്ദർശക വിസക്കാര്‍ക്ക് നാല് സൗദി വിമാനത്താവളങ്ങളിൽ ഇറങ്ങാന്‍ വിലക്ക്
ഈ വിമാനത്താവളങ്ങളിലേക്കു സന്ദർശക വിസയിലെത്തുന്നവരെ നാട്ടിലെ വിമനത്താവളങ്ങളിൽ വെച്ച് അതാത് എയർലൈനുകൾ തിരിച്ചയച്ചു തുടങ്ങി.
റിയാദ്: സന്ദർശക വിസയിൽ സൗദിയിലെത്തുന്നവർക്ക് നാലു വിമാനത്താവളങ്ങളിൽ താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. ഹജ്ജ് സീസൺ പ്രമാണിച്ചാണ് നിയന്ത്രണമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി.
ജിദ്ദ കിംഗ് അബ്ദുൾ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, തായിഫ് റീജണൽ എയർപോർട്ട്, മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൾ അസീസ് വിമാനത്താവളം, യാമ്പു പ്രിൻസ് അബ്ദുൾ മുഹ്‌സിൻ ബിൻ അബ്ദുൾ അസീസ് വിമാനത്താവളം എന്നിവിടങ്ങളിലാണ് സന്ദർശക വിസയിലെത്തുന്നവർക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. ഹജ്ജ് സീസണോട് അനുബന്ധിച്ചു ഓഗസ്റ്റ് 12 വരെയാണ് ഈ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്.
ഈ വിമാനത്താവളങ്ങളിലേക്കു സന്ദർശക വിസയിലെത്തുന്നവരെ നാട്ടിലെ വിമനത്താവളങ്ങളിൽ വെച്ച് അതാത് എയർലൈനുകൾ തിരിച്ചയച്ചു തുടങ്ങി.
പലരും വിമാനത്താവളങ്ങളിൽ എത്തുമ്പോഴാണ് ഇത് സംബന്ധിച്ച വിവരം അറിയുന്നത്.അതേസമയം റിയാദ്, ദമ്മാം തുടങ്ങിയ വിമാനത്താവളങ്ങളിലേക്കു വരുന്നതിനു സന്ദർശക വിസക്കാർക്കു തടസമില്ല.
മാത്രമല്ല ഇവിടെയെത്തുന്നവർക്ക് ആഭ്യന്തര സാർവീസ് വഴി ജിദ്ദ, മദീന, യാമ്പു, തായിഫ് എന്നീ വിമാനത്താവളങ്ങളിലേക്കു യാത്ര ചെയ്യാനുമാകും. എന്നാൽ ഹജ്ജ് അനുമതിപത്രം ഇല്ലാത്തവർക്ക് പ്രവേശന വിലക്കുള്ളതിനാൽ മക്ക വഴി സന്ദർശക വിസയിൽ എത്തുന്നവർക്ക് യാത്ര ചെയ്യാനാകില്ല.