പഞ്ചാബ് സ്വദേശിനി ദുബായിലേക്ക് വിമാനം കയറാന്‍ നില്‍ക്കുമ്പോഴാണ് ഏജന്റിന്റെ ചതി തിരിച്ചറിയുന്നത്.  ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇതേ ഏജന്റ് തന്നെ ജോലി ശരിയാക്കി കൊടുത്ത വനിത തിരിച്ചെത്തിയതാണ് സിമിര്‍ജിത് കൗര്‍ എന്ന യുവതിയ്ക്ക് രക്ഷപെടാനുള്ള അവസരമായത്. 

അമൃത്സര്‍: വിദേശ ജോലിക്ക് ശ്രമിച്ച വനിതയെ ചതിച്ച മലയാളി ഏജന്റിനായി പൊലീസ് തിരച്ചില്‍ ഈര്‍ജ്ജിതമാക്കി. പഞ്ചാബ് സ്വദേശിനി ദുബായിലേക്ക് വിമാനം കയറാന്‍ നില്‍ക്കുമ്പോഴാണ് ഏജന്റിന്റെ ചതി തിരിച്ചറിയുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇതേ ഏജന്റ് തന്നെ ജോലി ശരിയാക്കി കൊടുത്ത വനിത തിരിച്ചെത്തിയതാണ് സിമിര്‍ജിത് കൗര്‍ എന്ന യുവതിയ്ക്ക് രക്ഷപെടാനുള്ള അവസരമായത്. 

വീട്ടുജോലി വാഗ്ദാനം നല്‍കി വിദേശത്തേക്ക് പോയ പതിനെട്ട് വയുള്ള പെണ്‍കുട്ടി നേരിട്ടത് ക്രൂരമായ പീഡനമായിരുന്നു. ഇവര്‍ ഒരുവിധം നാട്ടില്‍ തിരിച്ചെത്തി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇവരുടെ പരാതി പരിശോധിക്കുമ്പോഴായിരുന്നു ഇതേ ഏജന്റ് അടുത്ത ആളെ വിദേശത്തേക്ക് കൊണ്ടു പോകാനൊരുങ്ങുന്ന കാര്യം പൊലീസ് ശ്രദ്ധയില്‍ പെട്ടത്. പൊലീസ് നല്‍കിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് യുവതി വിദേശയാത്ര ഉപേക്ഷിച്ചത്. 

യുവതിയെ കൊണ്ടു പോകാമെന്ന് ഏറ്റിരുന്ന മലയാളി ഉൾപ്പെടെ രണ്ടുപേർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു. നേരത്തെ പെൺകുട്ടിയെ ദുബായിലേക്ക് കടത്താൻ കൂട്ടുനിന്ന ഗുർജിത് കൗർ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കേരളത്തിൽ നിന്നുള്ള ട്രാവൽ ഏജന്റ് ഇബ്രാഹിം യൂസഫാണ് വിദേശ ജോലി വാഗ്ദാനം ചെയ്തുളള കബളിപ്പിക്കലിന് പിന്നിലുള്ളതെന്ന് പഞ്ചാബ് പൊലീസ് വിശദമാക്കി. ഇയാള്‍ക്കായുള്ള തിരച്ചിൽ ആരംഭിച്ചുവെന്നും പഞ്ചാബ് പൊലീസ് അറിയിച്ചു.

പ്രതികൾക്കെതിരെ ഐപിസി 354 വകുപ്പ് പ്രകാരവും പഞ്ചാബ് മനുഷ്യക്കടത്ത് തടയല്‍ നിയമത്തിലെ 13 സെക്ഷൻ പ്രകാരവും കേസ് റജിസ്റ്റർ ചെയ്തു. 18 വയസ്സുള്ള പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് നടപടി. തനിക്ക് മുന്‍പ് ഇതേ ജോലിക്ക് ശ്രമിച്ച പെണ്‍കുട്ടിയുടെ ദുരനുഭവമാണ് വിദേശയാത്ര ഒഴിവാക്കിയതിന് പിന്നിലെന്ന് സിമിര്‍ജിത് കൗര്‍ പിന്നീട് പറഞ്ഞു.