ബഹ്റൈനിൽ റോഡപകടത്തിൽ ഗുരുതര പരിക്കേറ്റ ആന്ധ്രാപ്രദേശ് സ്വദേശിനി നാടണയുന്നുന്നു. പ്രവാസി ലീഗൽ സെല്ലിന്റെ ഇടപെടലിനെ തുടർന്ന്, ഇന്ത്യയിലെ ഒരു ഫൗണ്ടേഷൻ ഏറ്റെടുത്തതോടെയാണ് തുടർചികിത്സയ്ക്കായി വീൽചെയറിൽ നാട്ടിലേക്ക് മടങ്ങുന്നത്.
മനാമ: മാസങ്ങളോളം ആശുപത്രി കിടക്കയിൽ വേദനയും അനിശ്ചിതത്വവും അനുഭവിച്ചിരുന്ന ആന്ധ്രാപ്രദേശ് സ്വദേശിനിയായ 54കാരി സുബ്ബ ലക്ഷ്മുമ്മ ഒടുവിൽ നാടണയുന്നു. റോഡ് അപകടത്തെ തുടർന്ന് ഗുരുതര പരിക്കേറ്റ സുബ്ബ ലക്ഷ്മുമ്മ ഇന്ന് വീൽചെയർ യാത്രക്കാരിയായി ബഹ്റൈനിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുകയാണ്.

ഒക്ടോബർ 14-ന് ഉണ്ടായ ഗുരുതര റോഡ് അപകടത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സുബ്ബ ലക്ഷ്മുമ്മ ഏറെ നാളായി ബഹ്റൈനിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയായിരുന്നു. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പിആർഒയും ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റുമായ സുധീർ തിരുനിലത്ത് നടത്തിയ ആശുപത്രി സന്ദർശനത്തിൽ രോഗിയുടെ അവസ്ഥ അതീവ ദയനീയവും ഹൃദയഭേദകവുമാണെന്ന് കണ്ടെത്തി. സുബ്ബ ലക്ഷ്മുമ്മക്ക് സംസാരിക്കാൻ കഴിയാത്ത അവസ്ഥ, ഗുരുതരമായ നാഡീവ്യൂഹ പ്രശ്നങ്ങൾ, വീൽചെയറിൽ പോലും സ്വതന്ത്രമായി ഇരിക്കാൻ കഴിയാത്ത സാഹചര്യവുമായിരുന്നു. തെലുങ്ക് ഭാഷ അറിയുന്ന വ്യക്തിയെ കൂട്ടിക്കൊണ്ടുപോയിട്ടും രോഗിയുമായി ശരിയായി ആശയവിനിമയം നടത്താനായില്ല. അപകടത്തിന് ശേഷം ഉണ്ടായ സ്‌ട്രോക്ക് രോഗിയുടെ ആരോഗ്യനില കൂടുതൽ ഗുരുതരമാക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചു.
രോഗിയുടെ നിലവിലെ ആരോഗ്യസ്ഥിതി മൂലം നിയമപരമായോ വ്യക്തിപരമായോ കാര്യങ്ങൾ സ്വയം കൈകാര്യം ചെയ്യാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. അപകടവുമായി ബന്ധപ്പെട്ട കേസുകളോ ഇൻഷുറൻസ്, പരിഹാര വിഷയങ്ങളോ മുന്നോട്ട് കൊണ്ടുപോകുന്നതും കഴിയാതെയായി. ആശുപത്രി ചികിത്സ പൂർത്തിയായതിനെ തുടർന്ന് ഡിസ്ചാർജും നാട്ടിലേക്ക് മടക്കവും സംബന്ധിച്ച നടപടികൾ നേരത്തെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും, സാമ്പത്തിക ബുദ്ധിമുട്ടുകളും നിയമപരമായ സങ്കീർണ്ണതകളും ചൂണ്ടിക്കാട്ടി സ്പോൺസർ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറായില്ലെന്നാണ് വിവരം.
ഇന്ത്യയിലെ ബന്ധുക്കളുമായി നിരവധി തവണ ആശയവിനിമയം നടത്തിയെങ്കിലും, കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് കാരണം ആവശ്യമായ പിന്തുണ നൽകാൻ കഴിയില്ലെന്ന് അറിയിച്ചു. ഇതിനിടെ, കടപ്പ ജില്ലയിൽ പ്രവർത്തിക്കുന്ന യെദ്ദുല പെദ്ദ ഷേഷമ്മ ഫൗണ്ടേഷൻ എന്ന വൃദ്ധസദനത്തിന്‍റെ ചെയർമാൻ യെദ്ദുല നാഗേന്ദ്ര മാനുഷിക പരിഗണന നൽകി സുബ്ബ ലക്ഷ്മുമ്മയെ ഏറ്റെടുക്കാൻ സന്നദ്ധനാകുകയായിരുന്നു. ഇന്ത്യയിലെത്തിയ ശേഷം ഏറ്റെടുക്കാമെന്ന് ഔദ്യോഗിക സമ്മതപത്രവും നൽകി. ഫൗണ്ടേഷന്റെ ബഹ്റൈൻ പ്രതിനിധിയായ ഓർസു നാഗരാജുവും സുബ്ബ ലക്ഷ്മുമ്മയോടൊപ്പം യാത്ര ചെയ്യുന്നുണ്ട്. ചെന്നൈയിൽ എത്തിയ ശേഷം ആന്ധ്രാപ്രദേശിലെ ആശുപത്രിയിലേക്ക് ആംബുലൻസ് വഴി എത്തിച്ച് തുടർ ചികിത്സയും പുനരധിവാസവും ഉറപ്പാക്കും.
ശേഷം ആരോഗ്യനില മെച്ചപ്പെടുന്ന സാഹചര്യത്തിൽ അപകടവുമായി ബന്ധപ്പെട്ട നിയമ, ഇൻഷുറൻസ്, നഷ്ടപരിഹാര നടപടികൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സാധ്യതകളും പരിശോധിക്കും. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പിആർഒയും ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റുമായ സുധീർ തിരുനിലത്താണ് ഈ വിഷയത്തിൽ ഇടപെട്ട് ചികിത്സയും മടക്കയാത്ര നടപടികളും പൂർത്തിയാക്കുന്നതിൽ സഹായിച്ചത്. പിന്തുണ നൽകിയ ഗവേണിങ് കൗൺസിൽ അംഗം സ്പന്ദന കിഷോർ, വർക്കിങ് കമ്മറ്റി അംഗങ്ങളായ ഫൈസൽ പട്ടാണ്ടി, സാബു ചിറമ്മൽ, ഗംഗാധർ റാവു എന്നിവർക്കും പ്രവാസി ലീഗൽ സെൽ നന്ദി രേഖപ്പെടുത്തി. ബഹ്റൈനിലെ ഇന്ത്യൻ എംബസി, സാൽമിയ മെഡിക്കൽ കോംപ്ലക്സ്, മുഹറഖ് ഹോസ്പിറ്റൽ, ആന്ധ്രാപ്രദേശ് എൻആർടിഎസ് എന്നിവക്കും പ്രവാസി ലീഗൽ സെൽ നന്ദി അറിയിച്ചു.


