അനധികൃതമായി മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് വില്‍പന നടത്തിയ പ്രവാസികൾ സൗദിയിൽ പിടിയിൽ
മുപ്പതു മുതല്‍ നാല്‍പതു വരെ വയസ് പ്രായമുള്ള ഏഴു പേരും ഇഖാമ നിയമ ലംഘകരാണ്. സൗദി പൗരന്മാരും വിദേശികളും അറിയാതെ അവരുടെ പേരുകളില്‍ രജിസ്റ്റര്‍ ചെയ്ത സിം കാര്‍ഡുകളാണ് സംഘം വില്‍പന നടത്തിയിരുന്നത്.
റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) അനധികൃതമായി മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് (Illegal SIM cards) വില്‍പന നടത്തിയ ഏഴു ബംഗ്ലാദേശുകാർ പിടിയിൽ. റിയാദിലാണ് ഇവർ പിടിയിൽ ആയതെന്ന് റിയാദ് (Riyadh) പ്രവിശ്യ പോലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍കുറൈദിസ് അറിയിച്ചു.
മുപ്പതു മുതല്‍ നാല്‍പതു വരെ വയസ് പ്രായമുള്ള ഏഴു പേരും ഇഖാമ നിയമ ലംഘകരാണ്. സൗദി പൗരന്മാരും വിദേശികളും അറിയാതെ അവരുടെ പേരുകളില്‍ രജിസ്റ്റര്‍ ചെയ്ത സിം കാര്‍ഡുകളാണ് സംഘം വില്‍പന നടത്തിയിരുന്നത്. തലസ്ഥാന നഗരിയിലെ വ്യാപാര സ്ഥാപനങ്ങളിലെ ജോലികള്‍ മറയാക്കിയാണ് ഇവര്‍ അനധികൃതമായി സിം കാര്‍ഡ് വില്‍പന നടത്തിയിരുന്നത്.
വിവിധ കമ്പനികളുടെ പേരിലുള്ള 1,461 സിം കാര്‍ഡുകളും നാലു വിരലടയാള റീഡിംഗ് ഉപകരണങ്ങളും പണവും നിയമ ലംഘകരുടെ പക്കല്‍ കണ്ടെത്തി. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് വക്താവ് അറിയിച്ചു.