കൈവശം ഹാഷിഷും ക്രിസ്റ്റൽ മെത്തും; റോയൽ ഒമാൻ പൊലീസിന്‍റെ കയ്യിൽ കുടുങ്ങി ഏഴ് പ്രവാസികള്‍
അറസ്റ്റിലായ ഏഴ് പേരും ഏഷ്യൻ വംശജർ ആണെന്ന് പൊലീസിന്‍റെ പ്രസ്താവനയിൽ പറയുന്നുണ്ട്. രാജ്യത്ത് മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവയെ നേരിടുന്നതിനുള്ള ജനറൽ അഡ്മിനിസ്‌ട്രേഷൻ വിഭാഗമാണ് ഈ ഏഴ് പ്രവാസികളെ അറസ്റ്റ് ചെയ്തത്

മസ്കറ്റ്: ഒമാനിലേക്ക് ഹാഷിഷും ക്രിസ്റ്റൽ മെത്തും കടത്തുവാൻ ശ്രമിച്ച ഏഴ് പ്രവാസികൾ റോയൽ ഒമാൻ പൊലീസിന്‍റെ വലയിൽ കുടുങ്ങി. മുപ്പത് കിലോയിലധികം ക്രിസ്റ്റൽ മെത്തും ഒപ്പം ഹാഷിഷും കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രവാസികളായ ഏഴ് പേർ റോയൽ ഒമാൻ പൊലീസിന്‍റെ പിടിയിലായത്. അറസ്റ്റിലായ ഏഴ് പേരും ഏഷ്യൻ വംശജർ ആണെന്ന് പൊലീസിന്‍റെ പ്രസ്താവനയിൽ പറയുന്നുണ്ട്. രാജ്യത്ത് മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവയെ നേരിടുന്നതിനുള്ള ജനറൽ അഡ്മിനിസ്‌ട്രേഷൻ വിഭാഗമാണ് ഈ ഏഴ് പ്രവാസികളെ അറസ്റ്റ് ചെയ്തത്.
ഇവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തികരിച്ചു കഴിഞ്ഞുവെന്നും പൊലീസിന്‍റെ വാർത്താകുറിപ്പിൽ പറയുന്നുണ്ട്. അതേസമയം, മോക്ഷണകുറ്റത്തിന് രണ്ട് പ്രവാസികൾ റോയൽ ഒമാൻ പൊലീസിന്‍റെ പിടിയിലായിരുന്നു. വിശ്വാസ വഞ്ചനക്കും വാണിജ്യ സ്റ്റോറിൽ നിന്ന് പണവും ഫോൺ റീചാർജ് കാർഡുകളും മോഷ്ടിച്ചതിനുമാണ് അറസ്റ്റ് എന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
റോയൽ ഒമാൻ പൊലീസിന്റെ പിടിയിലായ രണ്ട് പ്രവാസികളും ഏഷ്യൻ വംശജരാണെന്നും പൊലീസിന്റെ വാർത്താകുറിപ്പിൽ പറയുന്നുണ്ട്. ഒമാനിലെ വടക്കൻ അൽ ബത്തിന ഗവർണറേറ്റ് പൊലീസ് കമാൻന്റിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഇരുവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തിയാക്കിവരികയാണ്.