മലയാളമടക്കമുള്ള ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള പുസ്തകങ്ങളും ഇംഗ്ലീഷ്, അറബിക് സാഹിത്യ, ശാസ്ത്ര പുസ്തകങ്ങളും ബാലസാഹിത്യവും പ്രദർശിപ്പിക്കും

കൊച്ചി: ഷാര്‍ജ അന്താരാഷ്ട്ര പുസ്തകേത്സവം അടുത്തമാസം 31 ന് നടക്കും. ഇന്ത്യയില്‍ നിന്നടക്കം നൂറുകണക്കിന് പ്രസാധകരുടെ പങ്കാളിത്തം കൊണ്ടും സാഹിത്യ സാംസ്കാരിക മേഖലയിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ടും മുപ്പത്തിയേഴാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവും ശ്രദ്ധേയമാവും. ഷാര്‍ജ എക്സപോ സെന്‍ററിലെ പുസ്തകോത്സവ നഗരി വൈവിധ്യമാര്‍ന്ന സംവാദങ്ങള്‍ക്കും സാഹിത്യ സമ്മേളനങ്ങള്‍ക്കും കുട്ടികള്‍ക്കുള്ള ശില്‍പാശാലക്കും വേദിയാകുമെന്ന് സംഘാടകരായ ഷാര്‍ജ ബുക്ക് അതോറിറ്റി വ്യക്തമാക്കി. 

മലയാളമടക്കമുള്ള ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള പുസ്തകങ്ങളും ഇംഗ്ലീഷ്, അറബിക് സാഹിത്യ, ശാസ്ത്ര പുസ്തകങ്ങളും ബാലസാഹിത്യവും പ്രദർശിപ്പിക്കും. ലോകത്തെ ഏറ്റവും വലിയ സാമൂഹിക സാംസ്‌കാരിക സ്മാരകമായിരിക്കും ഷാർജയിലേതെന്ന് ബുക്ക് അതോറിറ്റി ചെയര്‍മാന്‍ അഹ്മദ് അൽ ആമിരി പറഞ്ഞു. 11 നാള്‍ നീളുന്ന വാര്‍ഷിക മേളയെന്നതിലുപരി സാമൂഹിക സാംസ്കാരിക സ്മരണയുടെ ഒഴിച്ചുകൂടാനാവത്ത ഘടകമായി പുസ്തകമേള മാറി. സാംസ്കാരിക നഗരം എന്ന നിലയില്‍ ലോക ഭൂപടത്തില്‍ ഷാര്‍ജയുടെ സ്ഥാനം സുദൃഢമാക്കാന്‍ പുസ്തകോത്സവം ഏറെ സഹായിച്ചതായി ബുക്ക് അതോറിറ്റി ചെയര്‍മാന്‍ വ്യക്തമാക്കി. 

യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 1982ൽ വിഭാവനം ചെയ്തത രാജ്യാന്തര പുസ്തകമേള മൂന്നര പതിറ്റാണ്ട് പിന്നിടുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകമേളയായി മാറിയിരിക്കുകയാണ്.