കുടുംബ ബന്ധങ്ങള്‍ ശക്തമാക്കുക ലക്ഷ്യമിട്ട് എല്ലാ വര്‍ഷവും ഇത്തരത്തില്‍ തടവുകാര്‍ക്ക് പുണ്യ മാസത്തില്‍ മോചനം നല്‍കാറുണ്ട്.  

ഷാര്‍ജ: റമദാനോടനുബന്ധിച്ച് 210 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. ക്ഷമാശീലവും സഹിഷ്ണുതയും അടിസ്ഥാനമാക്കിയുള്ള സുല്‍ത്താന്റെ മനുഷ്യത്വപരമായ പദ്ധതികളുടെ ഭാഗമാണിത്.

ഷാര്‍ജ ഭരണാധികാരിയുടെ ഉദാരമായ നടപടിക്ക് ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സാരി അല്‍ ഷംസി നന്ദി അറിയിച്ചു. തടവുകാരുടെ കുടുംബത്തില്‍ ഈ പുണ്യ ദിവസങ്ങളില്‍ സന്തോഷം പകരുന്ന നടപടിയാണിതെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ തടവുകാര്‍ക്ക് പുതിയൊരു ജീവിതം തുടങ്ങാനാകും. ഒരു നല്ല ജീവിതം നയിക്കാന്‍ തടവുകാരെ ഈ നടപടി പ്രചോദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അല്‍ ഷംസി പറഞ്ഞു. കുടുംബ ബന്ധങ്ങള്‍ ശക്തമാക്കുക ലക്ഷ്യമിട്ട് എല്ലാ വര്‍ഷവും ഇത്തരത്തില്‍ തടവുകാര്‍ക്ക് പുണ്യ മാസത്തില്‍ മോചനം നല്‍കാറുണ്ട്.

പൗരന്മാരുടെ കടങ്ങള്‍ തീര്‍പ്പാക്കാന്‍ 6.31 കോടി ദിര്‍ഹം അനുവദിച്ച് ഷാര്‍ജ

ഷാര്‍ജ: പൗരന്മാര്‍ക്ക് സുസ്ഥിരവും മാന്യവുമായ ജീവിതം പ്രദാനം ചെയ്യുന്നതിനായി 6.31 കോടി ദിര്‍ഹം അനുവദിച്ചു. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദ്ദേശ പ്രകാരം ഷാര്‍ജ ഡെബ്റ്റ് സെറ്റില്‍മെന്റ് കമ്മറ്റിയാണ് (എസി ഡി എസ് സി) ഇതിനുള്ള അനുമതി നല്‍കിയത്.

പൗരന്മാരുടെ കടങ്ങളുമായി ബന്ധപ്പെട്ട 120 കേസുകള്‍ തീര്‍പ്പാക്കുന്നതിനാണ് പണം അനുവദിച്ചത്. വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ആളുകളുടെ കടങ്ങള്‍ സര്‍ക്കാര്‍ അടയ്ക്കുമെന്ന് ഷാര്‍ജ അമീരി കോടതി ചീഫും കമ്മറ്റി തലവനുമായ റാഷിദ് അഹമ്മദ് ബിന്‍ അല്‍ ശൈഖ് സ്ഥിരീകരിച്ചു. കമ്മറ്റിയുടെ ഡെബ്റ്റ് റീപെയ്‌മെന്റ് സംവിധാനത്തില്‍ നിന്ന് ഇതുവരെ 1,827 പൗരന്മാര്‍ക്ക് പ്രയോജനം ലഭിച്ചിട്ടുണ്ട്. ആകെ 901, 499,153 ദിര്‍ഹത്തിന്റെ കടങ്ങള്‍ തീര്‍പ്പാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.