നാളെ വൈകിട്ട് മറീനയില്‍ നടക്കുന്ന ആഗോളമതസമ്മേളനത്തില്‍ മാര്‍പാപ്പ സംസാരിക്കും. കേരളത്തിൽ നിന്ന് മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസല്യാർ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
അബുദാബി: ചരിത്രസന്ദര്‍ശനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന യാത്രയ്ക്ക് തുടക്കമിട്ടു കൊണ്ട് കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ യുഎഇയിലെത്തി. യുഎഇ സംഘടിപ്പിക്കുന്ന ആഗോള മാനവസാഹോദര്യസംഗമത്തില്‍ പങ്കെടുക്കാനായാണ് പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ അബുദാബിയിലെത്തിയത്.
അബുദാബിയെ പ്രസിഡന്‍ഷ്യല്‍ വിമാനത്താളത്തില്‍ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍ വിമാനത്താവളത്തില്‍ നേരിട്ടെത്തി മാര്‍പാപ്പയെ സ്വീകരിച്ചു. ഊഷ്മള സ്വീകരണമാണ് വിമാനത്താവളത്തിലും യാത്രാമധ്യേയും അദ്ദേഹത്തിന് ലഭിച്ചത്. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണപ്രകാരം മാനവസാഹോദര്യസംഗമത്തിൽ പങ്കെടുക്കാനാണ് കത്തോലിക്കാ സഭാ പരമാധ്യന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അബുദാബിയിലെത്തിയത്.
അൽ മുഷ്റിഫ് കൊട്ടാരത്തിലാണു മാർപാപ്പയുടെ താമസം. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് പ്രസിഡൻഷ്യൽ പാലസിലെ സ്വീകരണമാണ് ആദ്യ പരിപാടി. തുടർന്ന് അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. വത്തിക്കാനിലെയും യുഎഇയിലെയും ഉന്നതതല ഉദ്യോഗസ്ഥർ ചര്‍ച്ചയില്‍ പങ്കെടുക്കും. വൈകീട്ട് ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിൽ മുസ്‌ലിം കൗൺസിൽ അംഗങ്ങളുമായും കൂടിക്കാഴ്ചയുണ്ടാകും.
തുടർന്ന് 6.10-ന് മറീനയിലെ ഫൗണ്ടേഴ്‌സ് മെമ്മോറിയലിൽ ഇന്റർ റിലീജിയസ് സമ്മേളനത്തിൽ മാര്‍പാപ്പ പങ്കെടുക്കും. ആഗോള സമാധാനത്തിനായി കൈകോർക്കേണ്ടതിന്റെയും സഹിഷ്ണുത ഊട്ടിയുറപ്പിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് അദ്ദേഹം പ്രസംഗിക്കും.കേരളത്തിൽ നിന്ന് മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസല്യാർ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
മതസൗഹാർദസന്ദേശവുമായി മാർപാപ്പ വൈകിട്ടു ഷെയ്ഖ് സായിദ് ഗ്രാൻഡ് മസ്ജിദിലെത്തും. ചൊവ്വാഴ്ച രാവിലെ 9.15ന് മാർപാപ്പ അബുദാബി സെന്റ് ജോസഫ്സ് കത്തീഡ്രൽ സന്ദർശിക്കും. ഇവിടെ അവശതയനുഭവിക്കുന്ന മുന്നൂറോളം രോഗികള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥന നടത്തും. തുടര്‍ന്ന് സായിദ് സ്പോർട്സ് സിറ്റിയിൽ കുർബാന അർപ്പിക്കും.ലോകത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നെത്തുന്ന 1,35,000 വിശ്വാസികളെ പോപ് ആശീര്‍വദിക്കും.
