ബനി യാസ് പ്രദേശത്ത് ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു തീപിടുത്തം ഉണ്ടായത്. പുക പടര്‍ന്നപ്പോള്‍ ശ്വാസം മുട്ടിയാണ് എല്ലാവരും മരണപ്പെട്ടത്. ഉറക്കത്തിലായിരുന്നതിനാല്‍ ആര്‍ക്കും രക്ഷപെടാന്‍ സാധിച്ചില്ല. 

അബുദാബി: വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ എട്ട് പേര്‍ മരിക്കാനിടയായ അപകടത്തിന് കാരണമായ ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്ന് കണ്ടെത്തി. വീടിന്റെ ലിവിങ് റൂമില്‍ എ.സിക്ക് വേണ്ടി വൈദ്യുതി കണക്ഷന്‍ എക്സ്റ്റന്റ് ചെയ്തിരുന്ന സ്ഥലത്താണ് ആദ്യം തീപര്‍ന്നുപിടിച്ചത്. വീടുകളും മറ്റ് സ്ഥാപനങ്ങളും തീപിടുത്തം പ്രതിരോധിക്കാനാവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

 ബനി യാസ് പ്രദേശത്ത് ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു തീപിടുത്തം ഉണ്ടായത്. പുക പടര്‍ന്നപ്പോള്‍ ശ്വാസം മുട്ടിയാണ് എല്ലാവരും മരണപ്പെട്ടത്. ഉറക്കത്തിലായിരുന്നതിനാല്‍ ആര്‍ക്കും രക്ഷപെടാന്‍ സാധിച്ചില്ല. വീടുകളില്‍ തീപിടുത്തം പ്രതിരോധിക്കാന്‍ സ്‍മോക് സെന്‍സറുകള്‍ സ്ഥാപിക്കണെമന്ന് അധികൃതര്‍ അറിയിച്ചു. യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ ന‍ഹ്‍യാന്‍ അടക്കമുള്ളവര്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചിരുന്നു.

അപകടത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇ സിവില്‍ ഡിഫന്‍സും അബുദാബി പൊലീസും പൊതുജനങ്ങള്‍ക്കായി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വീടുകളില്‍ സ്മോക് അലാമുകളും ഫയര്‍ അലാമുകളും സ്ഥാപിക്കുകയും അവ യഥാവിധി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. ഉറങ്ങുന്ന സമയത്ത് മൊബൈല്‍ ഫോണുകള്‍ ചാര്‍ജ്ജ് ചെയ്യാനിടരുത്. എ.സികളുടെ കണക്ഷനുകള്‍ പരിശോധിച്ച് അവ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. അത്യാഹിത ഘട്ടങ്ങള്‍ ഒട്ടും വൈകാതെ എമര്‍ജന്‍സി നമ്പറുകളില്‍ ബന്ധപ്പെട്ട് സഹായം തേടണം. ഇത് സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കുന്ന വീഡിയോ സന്ദേശങ്ങളും അധികൃതര്‍ തയ്യാറാക്കി പ്രചരിപ്പിക്കുന്നുണ്ട്.