ഒമാനിൽ പുതിയ മജ്‌ലിസ്; വിജയിച്ചവരിൽ രണ്ടു വനിതകളും
ഒൻപതാം മജ്‌ലിസ് ശൂറയിലേക്കു രണ്ടു വനിതകളാണ് വിജയിച്ചത്. സൊഹാർ വിലയാത്തിൽ നിന്ന് ഫാദില അബ്ദുല്ല സുലൈമാൻ അൽ റുയിലിയും മത്രാ വിലയാത്തിൽ നിന്ന് താഹിറ അൽ ലവാത്തിയും ആണ് ജയിച്ച രണ്ടു വനിതകൾ. കഴിഞ്ഞ മജ്‌ലിസ് ശൂറയിൽ ഒരു വനിതാ മാത്രമേ വിജയിച്ചു വന്നിരുന്നുള്ളൂ
മസ്കറ്റ്: ഒമാനിൽ പുതിയ മജ്‌ലിസ് നിലവിൽ വന്നു. രണ്ട് വനിതകളും വിജയിച്ചവരില്‍ ഉള്‍പ്പെടുന്നു. ഒമാനിലെ ഒൻപതാം മജ്‌ലിസ്മ ശൂറയിലേക്കുള്ള തെഞ്ഞെടുപ്പ് വനിതകളുടെ സാന്നിധ്യം കൊണ്ടാണ് ശ്രദ്ധേയമായത്. 2015ല്‍ 20 വനിതകൾ ആയിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. ഈ പ്രാവശ്യം വനിതാ സ്ഥാനാർത്ഥികളുടെ എണ്ണം 40 തിൽ എത്തി.
ഇന്നലെ വളരെ വൈകി പ്രഖ്യാപിച്ച 86 സീറ്റിലേക്കുള്ള ഫലങ്ങളിൽ , ഒൻപതാം മജ്‌ലിസ് ശൂറയിലേക്കു രണ്ടു വനിതകളാണ് വിജയിച്ചത്. സൊഹാർ വിലയാത്തിൽ നിന്ന് ഫാദില അബ്ദുല്ല സുലൈമാൻ അൽ റുയിലിയും മത്രാ വിലയാത്തിൽ നിന്ന് താഹിറ അൽ ലവാത്തിയും ആണ് ജയിച്ച രണ്ടു വനിതകൾ.
കഴിഞ്ഞ മജ്‌ലിസ് ശൂറയിൽ ഒരു വനിതാ മാത്രമേ വിജയിച്ചു വന്നിരുന്നുള്ളൂ. ഒൻപതാം മജ്‌ലിസ് ശൂറയിലേക്കു വിജയിച്ചു വന്നവരിൽ ഭൂരിഭാഗം അംഗങ്ങളും പുതുമുഖങ്ങളും അതിൽ ഏറെയും യുവാക്കളുമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന തെരെഞ്ഞെടുപ്പ് വളരെ സുഗമമായി നടന്നുവെന്ന് ഒമാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറിയും മജ്‌ലിസ് ശുറാ ഒൻപതാം തവണ തെരഞ്ഞെടുപ്പ് പ്രധാന സമിതി ചെയർമാനുമായ ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി പറഞ്ഞു.
രാവിലെ എഴ് മുതൽ വൈകുന്നേരം എഴുവരെയാണ് വോട്ടിംഗ് സമയം നിശ്ചയിച്ചിരുന്നതെങ്കിലും 110 തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളിലെയും വോട്ടിംഗ് സമയം രാത്രി 9 വരെ നീട്ടാൻ പ്രധാന തെരഞ്ഞെടുപ്പ് കമ്മിറ്റി പിന്നീട് തീരുമാനിച്ചിരുന്നു. എട്ടാം മജ്‌ലിസ് ശൂറയിലേക്കു നടന്ന തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ വോട്ടർമാരുടെ എണ്ണത്തിൽ 20 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 86 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ 637 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്.
ഓരോ വിലയാത്തതിനെയും പ്രതിനിധീകരിക്കുന്ന അംഗങ്ങളുടെ എണ്ണം കണക്കിലാക്കുന്നതു അതാതു വിലയാത്തിലെ ജനസാന്ദ്രതയെ ആശ്രയിച്ചാണ്. 30,000 ത്തിൽ താഴെയുള്ള വിലയാത്തിൽ നിന്നും ഒരു അംഗവും , 30,000 ത്തിൽ കൂടുതൽ ജനസംഖ്യയുള്ള ഒരു വിലയത്തിനെ രണ്ടു അംഗങ്ങളും പ്രതിനിധീകരിക്കും. 61 വിലായത്തുകളിലായി 110 പോളിംഗ് ബൂത്തുകൾ ആണ് ഒരുക്കിയിരുന്നത്. ഈ വര്ഷം 713,335 വോട്ടറുമാരാണ് പട്ടികയിലുണ്ടായിരുന്നത്.
ഇതിൽ 375,801 പുരുഷന്മാരും, 337,534 സ്ത്രീകളുമാണ്. 2015ല്‍ നടന്ന മജ്‌ലിസ് ശുറാ തെരഞ്ഞെടുപ്പിൽ 611,906 വോട്ടർമാർ മാത്രമാണ് ഉണ്ടായിരുന്നത്. തെരഞ്ഞെടുപ്പിൽ മുഴുവൻ വോട്ടറുമാർക്കും പങ്കെടുക്കുതിനുള്ള സൗകര്യമൊരുക്കാനായി ഇന്നലെ രാജ്യത്ത് പൊതു ഒഴിവും പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ഓരോ മജ്‌ലിസ് ശൂറയുടെ കാലാവധി നാല് വർഷമാണ്. 1991 നവംബർ 12നാണ് രാജ്യത്ത് മജ്‌ലിസ് ശുറാ നിലവിൽ വന്നത്.