ഒമാനില്‍ കൊവിഡ് ബാധിച്ച് ഇന്ന് ആറ് മരണം; 745 പേർക്ക് കൂടി രോഗം
രാജ്യത്ത് ഇന്ന് 745 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 377 പേര്‍ ഒമാൻ സ്വദേശികളും 368 പേർ വിദേശികളുമാണ്. ഇതോടെ ഒമാനിൽ കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 25269 ആയി. ഇതിൽ 11089 പേർ സുഖം പ്രാപിച്ചു
മസ്ക്കറ്റ്: ഒമാനിൽ കൊവിഡ് 19 വൈറസ് ബാധിച്ച് ഇന്ന് ആറ് പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 114 ആയി ഉയർന്നു. രാജ്യത്ത് ഇന്ന് 745 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 377 പേര്‍ ഒമാൻ സ്വദേശികളും 368 പേർ വിദേശികളുമാണ്. ഇതോടെ ഒമാനിൽ കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 25269 ആയി.
ഇതിൽ 11089 പേർ സുഖം പ്രാപിച്ചുവെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറയുന്നു. അതേസമയം, ചാർട്ടേഡ് വിമാനങ്ങളിൽ ഒമാനിൽ നിന്ന് കേരളത്തിലേക്ക് പോകുന്ന യാത്രക്കാർക്ക് ജൂൺ 20 മുതൽ നിർബന്ധമായും കൊവിഡ് 19 പരിശോധന നടത്തേണ്ടി വരുമെന്ന് മസ്കറ്റ് ഇന്ത്യൻ എംബസി അറിയിച്ചു.
ഒമാനിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് കൊവിഡ് 19 നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള കേരള സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മസ്കറ്റ് ഇന്ത്യൻ എംബസിയുടെ ഈ അറിയിപ്പ്. കേരള സർക്കാർ നൽകിയ നിര്‍ദ്ദേശമനുസരിച്ച് കൊവിഡ് 19 പരിശോധന ചാർട്ടേഡ് വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവർക്ക് മാത്രമേ ബാധകമാകൂ.
എന്നാൽ വന്ദേ ഭാരത് ദൗത്യത്തിലുള്ള വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ഇത് ബാധകമല്ലെന്നും മസ്കറ്റ് ഇന്ത്യൻ എംബസി വ്യക്തമാക്കി. പ്രവാസികൾക്കായി ചാർട്ടേഡ് വിമാനങ്ങൾ ഒരുക്കുന്ന സാമൂഹിക സംഘടനകളും പ്രവർത്തകരും കൊവിഡ് 19 പരിശോധന സർട്ടിഫിക്കറ്റുകൾ യാത്രക്കാർ കൈവശം സൂക്ഷിക്കാന്‍ നിർദ്ദേശിക്കണമെന്നും എംബസി ആവശ്യപ്പെട്ടിട്ടുണ്ട്.