Asianet News MalayalamAsianet News Malayalam

ഒമാനില്‍ കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ കുടുങ്ങി മരിച്ച ആറുപേരും ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ചു

  • ഒമാനില്‍ കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ കുടുങ്ങി മുങ്ങിമരിച്ച ആറു തൊഴിലാളികള്‍ ഇന്ത്യക്കാരാണെന്ന് സ്ഥിരീകരണം.
  • ഇവരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തി.
six workers died in oman construction site are indian citizens
Author
Muscat, First Published Nov 12, 2019, 8:02 PM IST

മസ്കത്ത്: ഒമാനില്‍ കഴിഞ്ഞ ദിവസം കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ കുടുങ്ങി മുങ്ങിമരിച്ച ആറ് തൊഴിലാളികളും ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ചു. ഇവരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തി. തമിഴ്നാട്ടിലെ മധുര സ്വദേശിയായ ഷണ്‍മുഖ സുന്ദരം(43), ആന്ധ്രാപ്രദേശ് സ്വദേശികളായ ബുദപന രാജ് സത്യനാരായണ(22), ഉസുരുസൂര്‍ത്തി ബീമ രാജു(30), ബിഹാറിലെ പാട്നയില്‍ നിന്നുള്ള സുനില്‍ ഭാര്‍തി(29), വിശ്വകര്‍മ്മ മഞ്ചി(29), ഉത്തര്‍പ്രദേശ് സ്വദേശിയായ വികാഷ് ചൗഹാന്‍ മുഖദേവ് എന്നിവരാണ് മരിച്ചത്.  

മസ്കത്ത് അന്തരാഷ്ട്ര വിമാനത്തവാളത്തിന് സമീപം നടന്നുവരുന്ന ഒരു ജലവിതരണ പദ്ധതി സ്ഥലത്താണ് ദാരുണമായ അപകടം സംഭവിച്ചത്.  കനത്ത മഴയെ തുടര്‍ന്ന് വെള്ളം നിറഞ്ഞ കോണ്‍ക്രീറ്റ് പൈപ്പില്‍ കുടുങ്ങിയ തൊഴിലാളികള്‍ മുങ്ങിമരിക്കുകയായിരുന്നു. ആറു തൊഴിലാളികളെ കാണാതായെന്ന് ഞായറാഴ്ച രാത്രിയോടെ തന്നെ അധികൃതർക്ക് വിവരം ലഭിച്ചിരുന്നു. ഉടൻ തന്നെ വിപുലമായ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നുവെങ്കിലും ആരുടെയും ജീവൻ രക്ഷിക്കാനായില്ല. തുടര്‍ന്ന് ഞായറാഴ്ച ഉച്ചയോടെയാണ് ആറുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കനത്ത മഴയിൽ ഇവർ ജോലി ചെയ്തിരുന്ന പൈപ്പിൽ വെള്ളം ഇരച്ചുകയറിയാണ് അപകടം സംഭവിച്ചത്. 295 മീറ്റര്‍ നീളമുള്ള പൈപ്പില്‍ നിന്ന് വലിയ പമ്പ് സൈറ്റുകള്‍ ഉപയോഗിച്ച് വെള്ളം പുറത്തുകളഞ്ഞ ശേഷമായിരുന്നു മൃതദേഹങ്ങള്‍ പുറത്തെടുക്കാനായത്. 

സംഭവത്തില്‍ ഒമാനിലെ തൊഴിലാളി സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതികൂലമായ കാലാവസ്ഥയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ തൊഴിലാളികളെ ജോലി ചെയ്യിപ്പിച്ചതാണ് അപകട കാരണമായതെന്നും അപകടത്തിന്റെ ഉത്തരവാദിത്തം കമ്പനിക്കാണെന്നുമാണ് ട്രേഡ് യൂണിയനുകളുടെ ആരോപണം. സംഭവത്തില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്ന് ജനറല്‍ ഫെഡറേഷന്‍ ഓഫ് ഒമാന്‍ ട്രേഡ് യൂണിയന്‍സ് അറിയിച്ചിരുന്നു. അധികൃതര്‍ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കണം. സ്വതന്ത്രമായ അന്വേഷണം നടത്തുകയും രാജ്യത്തെ സമാനമായ പദ്ധതികളിലെ സുരക്ഷാമാനദണ്ഡങ്ങള്‍ പരിശോധിക്കണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു.
 

Follow Us:
Download App:
  • android
  • ios