രാജ്യത്തെ കര, കടൽ, വ്യോമ കവാടങ്ങളിൽ ‘സ്മാർട്ട് പാസ്’ ഉടൻ ആരംഭിക്കുമെന്ന് സൗദി പാസ്‌പോർട്ട് ഡയറക്ടർ ജനറൽ മേജർ ജനറൽ സാലിഹ് അൽ മുറബ്ബ അറിയിച്ചു. ക്യാമറകൾക്ക് ഒരേസമയം 35 ആളുകളുടെ ഐഡൻറിറ്റി പരിശോധിക്കാനാകും.
റിയാദ്: യാത്രാനടപടികൾ എളുപ്പമാക്കുന്നതിനും സ്മാർട്ട് ക്യാമറകൾ ഉപയോഗിച്ച് ഐഡൻറിറ്റി പരിശോധനക്കുമായി രാജ്യത്തെ കര, കടൽ, വ്യോമ കവാടങ്ങളിൽ ‘സ്മാർട്ട് പാസ്’ ഉടൻ ആരംഭിക്കുമെന്ന് സൗദി പാസ്‌പോർട്ട് ഡയറക്ടർ ജനറൽ മേജർ ജനറൽ സാലിഹ് അൽ മുറബ്ബ അറിയിച്ചു. റിയാദിൽ നടന്ന ‘ഡിജിറ്റൽ ഗവൺമെന്റ് 2025’ഫോറത്തിലാണ് വെളിപ്പെടുത്തൽ. ക്യാമറകൾക്ക് ഒരേസമയം 35 ആളുകളുടെ ഐഡൻറിറ്റി പരിശോധിക്കാനും പാസ്‌പോർട്ട് കൺട്രോൾ ഓഫീസർമാരെ സമീപിക്കാതെ തന്നെ യാത്രക്കാർക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കാനും കഴിയും.
നിയമലംഘകരായ വിദേശികളുടെ നാടുകടത്തുന്നതിന് ‘സ്വയം നാടുകടത്തൽ പ്ലാറ്റ്‌ഫോം’ എന്ന പേരിൽ ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഉടൻ ആരംഭിക്കുമെന്ന് അൽ മുറബ്ബ സൂചിപ്പിച്ചു. സുരക്ഷാ, സാങ്കേതിക, പ്രവർത്തന വശങ്ങൾ അന്തിമമാക്കിയാലുടൻ പ്ലാറ്റ്‌ഫോം ആരംഭിക്കും. നിയമലംഘകർക്കും തങ്ങളുടെ യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കി രാജ്യം വിടാൻ എളുപ്പമാകും. ടെർമിനലുകളിലെ ആളുകളുടെ ചലനത്തെക്കുറിച്ചുള്ള കാഴ്ചകൾ നൽകുന്നതിനും പാസ്‌പോർട്ട് കൗണ്ടറിൽ യാത്രക്കാരുടെ കാത്തിരിപ്പ് സമയം കണക്കാക്കുന്നതിനും സേവനങ്ങളിൽ യാത്രക്കാരുടെ സംതൃപ്തി നിരീക്ഷിക്കുന്നതിനുമുള്ള ‘ഡിജിറ്റൽ ട്വിന്നിങ്’ എന്ന പുതിയ സാങ്കേതികവിദ്യയെക്കുറിച്ചും അൽമുറബ്ബ വിശദീകരിച്ചു.
കഴിഞ്ഞ ഹജ്ജ് സീസണിൽ ഈ സാങ്കേതികവിദ്യ പരീക്ഷിച്ചതായി അദ്ദേഹം സൂചിപ്പിച്ചു. രാജ്യങ്ങൾക്കിടയിലുള്ള യാത്രാ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനായി നിലവിൽ ‘അബ്ഷിർ’ പ്ലാറ്റ്‌ഫോമിൽ ഡിജിറ്റൽ പാസ്‌പോർട്ട് ലഭ്യമാണ്. ഇതിെൻറ ഉപയോഗം വിപുലീകരിക്കുന്നതിനായി സൗദിക്കും മറ്റ് രാജ്യങ്ങൾക്കുമിടയിൽ അന്താരാഷ്ട്ര കരാറുകൾ ഒപ്പിടുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഡിപ്പാർച്ചർ ലോഞ്ചുകളിൽ പാസ്‌പോർട്ട് നിയന്ത്രണത്തിലൂടെ കടന്നുപോകേണ്ടതിെൻറ ആവശ്യകത ഇല്ലാതാക്കിക്കൊണ്ട് ഡിപ്പാർച്ചർ നടപടിക്രമങ്ങൾ ലളിതമാക്കും. സ്മാർട്ട് ഉപകരണങ്ങളും ഡിജിറ്റൽ കാമറകളും ഉപയോഗിച്ച് ബോർഡിങ് നടപടിക്രമങ്ങളും ഓട്ടോമേറ്റഡ് വെരിഫിക്കേഷനും സജീവമാക്കുന്നതിലൂടെയും യാത്രക്കാരുടെ ചലനം സുഗമമാക്കുന്നതിനും യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനും സാങ്കേതിക, സുരക്ഷാ സംവിധാനങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്നതിലൂടെയും എല്ലാ കാര്യങ്ങളും എളുപ്പമാകും. രാജ്യങ്ങൾ തമ്മിലുള്ള ഏകീകൃത ഗേറ്റ്‌വേ വഴി യാത്രക്കാരുടെ ഡാറ്റ കൈമാറ്റം ചെയ്യുന്നതിന് കരാറുകളിലൂടെ ഗൗരവമായ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. ആഭ്യന്തര മന്ത്രാലയത്തിലെ ഡിജിറ്റൽ സേവനങ്ങളുടെ വികസനം അദ്ദേഹം എടുത്തുപറഞ്ഞു.


