ഈ വർഷത്തെ ഹജ്ജ് സൗദി അറേബ്യയിൽ താമസിക്കുന്നവർക്ക് മാത്രം
കോവിഡ് സാഹചര്യം പരിഗണിച്ച് സാമൂഹിക അകലം അടക്കമുള്ള കർശന ഉപാധികളോടെയാകും ഹജ്ജ് എന്നും സൗദി അറേബ്യ അറിയിച്ചു.
റിയാദ്: ഈ വർഷത്തെ ഹജ്ജ് സൗദിഅറേബ്യയിൽ താമസിക്കുന്നവർക്ക് മാത്രം. മറ്റു രാജ്യങ്ങളിൽനിന്ന് തീർത്ഥാടകരെ എത്താൻ ഈ വർഷം അനുവദിക്കില്ലെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഇപ്പോൾ സൗദിയിൽ താമസിക്കുന്ന വിദേശികൾക്കു ഹജ്ജ് നിർവഹിക്കാം.
കോവിഡ് സാഹചര്യം പരിഗണിച്ച് സാമൂഹിക അകലം അടക്കമുള്ള കർശന ഉപാധികളോടെയാകും ഹജ്ജ് എന്നും സൗദി അറേബ്യ അറിയിച്ചു. സാധാരണ ഓരോ വർഷവും ഇരുപത്തഞ്ചു ലക്ഷത്തോളം തീർത്ഥാടകരാണ് ഹജ്ജ് നിർവഹിക്കാനായി സൗദിയിൽ എത്താറുള്ളത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തു നിലവിലുണ്ടായിരുന്ന കർഫ്യൂ പൂർണമായി പിൻവലിച്ചതോടെ സൗദിയിൽ ജനജീവിതം സാധാരണ നിലയിലായിട്ടുണ്ട്. മാസ്‌ക് ധരിക്കാതിരിക്കുക ശാരീരിക അകലം പാലിക്കാതിരിക്കുക തുടങ്ങിയ മുൻകരുതൽ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ആയിരം റിയാൽ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.