സൗദിയിലെ വാഹനാപകടത്തില്‍ മൂന്ന് മലയാളികൾ മരിച്ചു
ഇന്ന് പുലർച്ചെ ദമാം ദഹ്റാൻ മാളിന് സമീപത്താണ് അപകടം ഉണ്ടായത്. ഇവർ ഓടിച്ചിരുന്ന കാർ സർവീസ് റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് ഇറങ്ങുമ്പോൾ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.
റിയാദ്: സൗദി അറേബ്യയിയിലെ ദമാമിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. മലപ്പുറം താനൂർ, കുന്നുംപുറം സ്വദേശി തൈക്കാട് വീട്ടിൽ സൈതലവി ഹാജി, ഫാത്വിമ ദമ്പതികളൂടെ മകൻ മുഹമ്മദ് ഷഫീഖ് (22), വയനാട് സ്വദേശി അബൂബക്കറിന്‍റെ മകൻ അൻസിഫ് (22), കോഴിക്കോട് സ്വദേശി മുഹമ്മദ് റാഫിയുടെ മകൻ സനദ് (22) എന്നിവരാണ് മരിച്ചത്.
ഇന്ന് പുലർച്ചെ രണ്ടോടെ ദമാം ദഹ്റാൻ മാളിന് സമീപത്താണ് അപകടം ഉണ്ടായത്. ഇവർ ഓടിച്ചിരുന്ന കാർ സർവീസ് റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് ഇറങ്ങുമ്പോൾ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത് എന്നാണ് പൊലീസ് റിപ്പോര്‍ട്ട്. മുന്നുപേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സൗദി ദേശീയ ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ പോകവെയാണ് അപകടം.
ഇവരുടെ മൃതദേഹങ്ങൾ ഇപ്പോൾ ദമ്മാം മെഡിക്കൽ കോംപ്ലക്സ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൂന്നുപേരുടേയും കുടുംബങ്ങൾ സൗദിയിലുണ്ട്. ദമാം ഇന്‍റനാഷണൽ ഇന്ത്യൻ സ്കുളിലെ പൂർവ വിദ്യാർഥികളായ മൂന്നുപേരും ബാല്യകാല സുഹൃത്തുക്കളാണ്. സൗദി ദേശീയ ദിനാഘോഷത്തിെൻറ ഭാഗമാകാൻ രക്ഷിതാക്കളോട് അനുവാദം ചോദിച്ച് കാറുമായി പോയതായിരുന്നു മൂന്നുപേരും.