കോസ്റ്റ് ഗാര്‍ഡ് പൊലീസ് കമാന്‍ഡാണ് ഖുറിയാത്തിന് സമീപത്ത് നിന്ന് ഇവരെ പിടികൂടിയത്.
മസ്‌കറ്റ്: ഒമാനില്‍ ലഹരിമരുന്നുമായി മൂന്ന് പേര്‍ പിടിയില്‍. ഖുറിയാത്ത് വിലായത്തിലാണ് 70 കിലോഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തത്. രണ്ട് ഏഷ്യന്‍ രാജ്യക്കാര്‍ ഉള്‍പ്പെടെയാണ് അറസ്റ്റിലായതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. കോസ്റ്റ് ഗാര്‍ഡ് പൊലീസ് കമാന്‍ഡാണ് ഖുറിയാത്തിന് സമീപത്ത് നിന്ന് ഇവരെ പിടികൂടിയത്. 29 കിലോഗ്രാം ക്രിസ്റ്റല്‍ മെത്ത്, 47 കിലോഗ്രാം ഹാഷിഷ് എന്നിവയാണ് പിടിച്ചെടുത്തത്. പ്രതികള്‍ക്കെതിരായ നിയമ നടപടികള്‍ പുരോഗമിക്കുകയാണ്.
അതേസമയം സൗദി അറേബ്യയിലെ തുറമുഖങ്ങള്‍ വഴി ലഹരിമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയിരുന്നു. അല്‍ ഹദീത, അല്‍ ബത്ത തുറമുഖങ്ങള്‍ വഴിയുള്ള ലഹരിമരുന്ന് കടത്താണ് കസ്റ്റംസ് സംഘം പരാജയപ്പെടുത്തിയത്. 117,000 ക്യാപ്റ്റഗണ്‍ ഗുളികകളും 6,000 ഗ്രാമിലേറെ ഷാബുവും പിടിച്ചെടുത്തതായി സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. അതിര്‍ത്തി കടന്ന് രാജ്യത്തേക്ക് എത്തിയ രണ്ട് ട്രക്കുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്. ഒരു ട്രക്കിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയിലാണ് 117,210 ക്യാപ്റ്റഗണ്‍ ഗുളികകള്‍ കണ്ടെത്തിയത്. അല്‍ ബത്തയില്‍ മറ്റൊരു സംഭവത്തില്‍ ട്രക്കില്‍ അഗ്നിശമന ഉപകരണത്തിനുള്ളിലാണ് 6,170 ഗ്രാം ഷാബു ഒളിപ്പിച്ചത്. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
കള്ളക്കടത്ത് ചെറുക്കുന്നതിനുള്ള പൊതുജന സഹകരണം അതോറിറ്റി അഭ്യർഥിച്ചിട്ടുണ്ട്. പ്രത്യേക സുരക്ഷാ നമ്പർ (1910), ഇമെയിൽ (1910@zatca.gov.sa), അല്ലെങ്കിൽ രാജ്യാന്തര നമ്പർ (+966 114208417) വഴി കള്ളക്കടത്ത് പ്രവർത്തനങ്ങൾ അറിയിക്കാം.
അടുത്തിടെ കുവൈത്തില്‍ ലഹരിമരുന്നും മദ്യവും കൈവശം വെച്ച കേസുകളില്‍ 23 പേര്‍ അറസ്റ്റിലായിരുന്നു. ആഭ്യന്തര മന്ത്രാലയ അധികൃതരാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്നും വ്യത്യസ്ത തരത്തിലുള്ള 27 കിലോഗ്രാം ലഹരിമരുന്ന്, 24,000 സോക്കോട്രോപിക് ഗുളികകള്‍, 192 കുപ്പി മദ്യം, 25 കഞ്ചാവ് ചെടി എന്നിവ പിടികൂടി. കൂടാതെ തോക്കുകളും ലഹരിമരുന്ന് വില്‍പ്പനയിലൂടെ ലഭിച്ച പണവും പിടിച്ചെടുത്തു. കുവൈത്തിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന പരിശോധനകളിലാണ് പ്രതികളെ പിടികൂടിയതെന്ന് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് നാര്‍കോട്ടിക്‌സ് അറിയിച്ചു. ലഹരിമരുന്ന് കടത്തുകാരെയും ഇടപാടുകാരെയും പിടികൂടാന്‍ ആഭ്യന്തര മന്ത്രാലയം നടത്തുന്ന തുടര്‍ച്ചയായ പരിശോധനകളുടെ ഭാഗമായാണ് പ്രതികള്‍ പിടിയിലായത്. തുടര്‍ നടപടികള്‍ക്കായി പ്രതികളെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
