ഇവർ സഞ്ചരിച്ച പിക്കപ്പ് വാൻ ട്രെയിലറിന് സൈഡ് കൊടുക്കുന്നതിനിടെ മണ്ണിലേക്ക് കയറി മറിഞ്ഞായിരുന്നു അപകടം ഉണ്ടായത്. ഏഴ് തവണ വാഹനം കരണം മറിഞ്ഞു.
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ അബ്ഖൈഖിൽ വാഹനാപകടത്തിൽ രണ്ട് ബംഗ്ലാദേശികൾ മരിച്ചു. മലയാളി, ബംഗ്ലാദേശി യുവാക്കൾക്ക് ഗുരുതര പരിക്കേറ്റു. മൂന്ന് ബംഗ്ലാദേശികൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബംഗ്ലാദേശ് സ്വദേശികളായ സൊഹൈൽ (30), ഫാസിൽ ഹബ്ബി ഫർഹദ് (28) എന്നിവരാണ് മരിച്ചത്.
നെയ്യാറ്റിൻകര സ്വദേശി അലൻ തമ്പി, ബംഗ്ലാദേശ് സ്വദേശി അക്ബർ എന്നിവരാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ഇരുവരും അപകട നില തരണം ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവർ സഞ്ചരിച്ച ഫോർഡ് പിക്കപ്പ് വാൻ ട്രെയിലറിന് സൈഡ് കൊടുക്കവേ മണ്ണിലേക്ക് കയറി മറിഞ്ഞായിരുന്നു അപകടം. ഏഴ് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ബുധനാഴ്ച പുലർച്ചെയോടെയായിരുന്നു അപകടം. വിദേശ കമ്പനികളുടെ പ്രവർത്തന കേന്ദ്രമായ സ്പാർക്കിൽ നിന്ന് രാത്രി ജോലി കഴിഞ്ഞ് മടങ്ങുന്ന സംഘമാണ് അപകടത്തിൽ പെട്ടത്. പിന്നാലെ വന്ന ട്രെയിലറിന് വഴിമാറി കൊടുത്തപ്പോൾ ഇവർ ഓടിച്ചിരുന്ന പിക്കപ്പ് മണ്ണിലേക്ക് കയറി മറിയുകയായിരുന്നു. ഏഴ് തവണ വാഹനം കരണം മറിഞ്ഞു. വാഹനത്തിൽ നിന്ന് തെറിച്ചുപോയ രണ്ട് പേർ അതിന്‍റെ അടിയിൽ പെട്ടതാണ് മരണത്തിന് ഇടയാക്കിയത്.
അബ്ശെഖഖ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇവർക്ക് പ്രാഥമിക ശുശ്രൂഷകൾ നൽകി വിട്ടയച്ചു. ഇന്ത്യൻ എംബസി വളൻറിയറും നവോദയ പ്രവർത്തകനുമായ മാത്യൂകുട്ടി പള്ളിപ്പാട് ഇവർക്ക് ആവശ്യമായ സഹായങ്ങളുമായി രംഗത്തുണ്ട്.
