സൗദി അറേബ്യയില്‍ വാഹനാപകടം; രണ്ട് മലയാളി നഴ്‍സുമാര്‍ മരിച്ചു
വൈക്കം വഞ്ചിയൂര്‍ സ്വദേശിനി അഖില (23), കൊല്ലം ആയൂര്‍ സ്വദേശി സുബി (33) എന്നിവരാണ് മരിച്ച മലയാളി നഴ്‍സുമാര്‍. വാഹനം ഓടിച്ചിരുന്ന കൊല്‍ക്കത്ത സ്വദേശിയായ ഡ്രൈവറും മരിച്ചതായാണ് വിവരം.
റിയാദ്: സൗദി അറേബ്യയിൽ ബസ് മറിഞ്ഞ് രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. പടിഞ്ഞാറൻ മേഖലയിലെ തായിഫിൽ ഞായറാഴ്ച പുലർച്ചെയാണ് നഴ്സുമാർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. റിയാദിൽ നിന്നും ജിദ്ദയിലേക്ക് നഴ്‌സുമാരെ കൊണ്ടുപോവുകയായിരുന്നു.
വൈക്കം വഞ്ചിയൂർ സ്വദേശിനി അഖില (29), കൊല്ലം ആയൂർ സ്വദേശിനി സുബി (33) എന്നിവരാണ് മരിച്ച മലയാളി നഴ്‌സുമാർ. ബസിന്റെ ഡ്രൈവറായിരുന്ന കൊൽക്കത്ത സ്വദേശിയാണ് മരിച്ച മൂന്നാമത്തെയാൾ. ഡ്രൈവറടക്കം എട്ട് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ബാക്കിയുള്ള അഞ്ചു നഴ്‌സുമാരിൽ നാൻസി, പ്രിയങ്ക എന്നീ മലയാളികൾ തായിഫ് കിങ് ഫൈസൽ ആശുപത്രിയിലും ചെന്നൈ സ്വദേശികളായ റൂമിയ കുമാർ, കുമുദ അറുമുഖൻ, രജിത എന്നിവർ തായിഫ് പ്രിൻസ് സുൽത്താൻ ആശുപത്രിയിലും ചികിത്സയിലാണ്. ഇവരുടെ പരിക്ക് സാരമുള്ളതല്ല.
ഞായറാഴ്ച പുലർച്ചെ അഞ്ചോടെയാണ് അപകടം നടന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്നാണ് പ്രാഥമിക വിവരം. ഈ മാസം മൂന്നിനാണ് നഴ്സുമാർ നാട്ടിൽ നിന്ന് റിയാദിൽ എത്തിയത്. അവിടെ നിന്നും ക്വാറൈൻറൻ പൂർത്തിയാക്കി ജിദ്ദയിലെ വിവിധ ആശുപത്രികളിൽ ജോലിക്ക് പ്രവേശിക്കാൻ വരുന്നതിനിടയിലാണ് അപകടം.