ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മലയാളിയടക്കം രണ്ടുപേ‍‍ർ മരിച്ചു. കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലാണ് അപകടം ഉണ്ടായത്. 

റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർ മരിച്ചു. കണ്ണൂർ ചെണ്ടയാട് കുനിയിൽ വീട്ടിൽ ഗോപാലക്കുറുപ്പിന്റെയും പദ്മാവതിയുടെയും മകൻ അഭിലാഷ് ഗോപാലകുറുപ്പ് (33) ആണ് മരിച്ച മലയാളി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അഭിലാഷ് ഓടിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ലാൻഡ് റോവർ ഓടിച്ചിരുന്ന സൗദി പൗരൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഈ വാഹനത്തിലുണ്ടായിരുന്ന സൗദി സ്വദേശിനിയായ സ്ത്രീക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻതന്നെ അൽ നഈരിയ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരുടെയും മൃതദേഹങ്ങൾ നിലവിൽ ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട് ജുബൈൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അന്വേഷണം നടത്തിവരികയാണ്. നിയമനടപടികൾ വേഗത്തിലാക്കാനുള്ള ശ്രമങ്ങൾ പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.