ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണങ്ങളെ പ്രതിരോധിച്ചതിന് പിന്നാലെ, യുഎഇ ദേശീയ ദുരന്ത നിവാരണ അതോറിറ്റി ജനങ്ങൾക്ക് കർശന നിർദ്ദേശം നൽകി. മിസൈൽ അവശിഷ്ടങ്ങളുടെയോ സംശയാസ്പദമായ വസ്തുക്കളുടെയോ സമീപത്തേക്ക് പോകരുതെന്നും ചിത്രങ്ങൾ പകർത്തരുതെന്നും നിർദ്ദേശം.
അബുദാബി: മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ വഷളാകുന്ന പശ്ചാത്തലത്തിൽ പൗരന്മാർക്കും താമസക്കാർക്കും കർശന നിർദ്ദേശങ്ങളുമായി യുഎഇ ദേശീയ ദുരന്ത നിവാരണ അതോറിറ്റി. ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണങ്ങളെ പ്രതിരോധിച്ചതിന് പിന്നാലെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വീണ മിസൈൽ അവശിഷ്ടങ്ങളുടെയോ സംശയാസ്പദമായ വസ്തുക്കളുടെയോ സമീപത്തേക്ക് പോകരുതെന്ന് അതോറിറ്റി ആവശ്യപ്പെട്ടു.
പ്രധാന നിർദ്ദേശങ്ങൾ
മിസൈൽ അവശിഷ്ടങ്ങളോ സംശയാസ്പദമായ വസ്തുക്കളോ കാണുന്ന പക്ഷം ഉടൻ തന്നെ അവിടെ നിന്നും മാറിനിൽക്കുക. ഇത്തരം വസ്തുക്കളുടെ ചിത്രങ്ങൾ പകർത്താനോ വീഡിയോ എടുക്കാനോ ശ്രമിക്കരുത്. ഇത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക നടപടികളെ തടസ്സപ്പെടുത്തും. സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സാഹചര്യം ഒരുക്കിക്കൊടുക്കുക.
ഇറാനിൽ നിന്ന് വന്ന രണ്ട് ഘട്ടങ്ങളായുള്ള മിസൈൽ ആക്രമണങ്ങളെ യുഎഇ വിജയകരമായി പ്രതിരോധിച്ചു. ഇതിന്റെ അവശിഷ്ടങ്ങൾ ജനവാസ മേഖലയിൽ പതിച്ചതിനെത്തുടർന്ന് ചില കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട അപകടത്തിൽ ഒരു പാകിസ്ഥാൻ പൗരൻ കൊല്ലപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ മരണത്തിൽ അധികൃതർ അനുശോചനം അറിയിച്ചു.
രാജ്യത്തെ സാഹചര്യം പൂർണ്ണമായും നിയന്ത്രണവിധേയമാണെന്ന് എൻസിഇഎംഎ വ്യക്തമാക്കി. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ 24 മണിക്കൂറും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അതോറിറ്റി അറിയിച്ചു. അമേരിക്കയും ഇസ്രായേലും ശനിയാഴ്ച ഇറാനിൽ നടത്തിയ ആക്രമണങ്ങളെത്തുടർന്നാണ് മേഖലയിൽ സംഘർഷം രൂക്ഷമായത്. ഇതിന്റെ ഭാഗമായുള്ള പ്രത്യാക്രമണങ്ങളാണ് ഇപ്പോൾ ഗൾഫ് രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.


