കേരളത്തിനായി യുഎഇ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഊര്‍ജ്ജിത ധനസമാഹരണം
ആദ്യ രണ്ടു ദിവസത്തിനുള്ളില്‍ 25 കോടി രൂപയാണ് ലഭിച്ചത്. വ്യവസായി എം.എ യൂസഫലി, ദുരന്തത്തിന്‍റെ വ്യാപ്തി കാബിനറ്റ്-ഭാവി കാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അൽ ഗർഗാവിയെ ധരിപ്പിച്ചു.
അബുദാബി: കേരളത്തെ സഹായിക്കാന്‍ യുഎഇയിൽ ശൈഖ് ഖലീഫ ഫൗണ്ടേഷൻ വഴി നടക്കുന്നത് ഊര്‍ജ്ജിത ധനസമാഹരണം. ആദ്യ രണ്ടു ദിവസത്തിനുള്ളില്‍ 25 കോടി രൂപയാണ് ലഭിച്ചത്. വ്യവസായി എം.എ യൂസഫലി, ദുരന്തത്തിന്‍റെ വ്യാപ്തി കാബിനറ്റ്-ഭാവി കാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അൽ ഗർഗാവിയെ ധരിപ്പിച്ചു.
പ്രളയ ദുരന്തത്തില്‍ നിന്ന് കേരളത്തെ സഹായിക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്ന് യുഎഇ കാബിനറ്റ്-ഭാവികാര്യമന്ത്രി മുഹമ്മദ് അബ്ദുള്ള അല്‍ ഗര്‍ഗാവി കൂടിക്കാഴ്ചയില്‍ ഉറപ്പു നല്‍കിയതായി വ്യവസായി എം.എ യൂസഫലി പറഞ്ഞു. ശൈഖ് ഖലീഫ ഫൗണ്ടേഷൻ വഴി ദ്രുത ഗതിയിലുള്ള ധന സമാഹരണമാണ് നടക്കുന്നത്. ആദ്യ രണ്ടു ദിവസത്തിനുള്ളില്‍ 25 കോടിരൂപ സമാഹരിച്ചു. യുഎഇ ഇന്ത്യൻ സ്ഥാനപതി കാര്യാലയം വഴിയായിരിക്കും തുക ഇന്ത്യയില്‍ എത്തിക്കുകയെന്നും യൂസഫലി പറഞ്ഞു. ഗൾഫിലുള്ളവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് പണം അയക്കുന്നതാണ് ഉചിതം
അതേയസമയം കേരളത്തിന്‍റെ പുനരധിവാസ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് യുഎഇ ആസ്ഥാനമായ വിപിഎസ് ഗ്രൂപ് 50കോടിയുടെ ബഹുമുഖ പദ്ധതികള്‍ പ്രഖ്യാപിച്ചു. ഭവന നിര്‍മ്മാണം വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ രംഗങ്ങളില്‍ സംസ്ഥാനം നേരിട്ട ദുരിതങ്ങള്‍ പരിഹരിക്കുന്നതിനും നൂതനവും പരിസ്ഥിതിയനുകൂലവുമായ മാര്‍ഗങ്ങള്‍ കണ്ടെത്തി പ്രയോഗിക്കുന്നതിനുമായിരിക്കും പദ്ധതിയെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഷംസീര്‍ വയലില്‍ പറഞ്ഞു. ദേശീയ മാധ്യമങ്ങള്‍ മുഖം തിരിക്കുമ്പോഴും യുഎഇയിലെ അറബി പത്രങ്ങള്‍ക്ക് കേരളത്തിലെ പ്രളയ ദുരന്തം തന്നെയായിരുന്നു ഇന്നും പ്രധാന വാര്‍ത്ത. ദേശീയ ദനിപത്രമായ അല്‍ ഇത്തിഹാദ് ന്യൂസ് എഴു പേജാണ് പ്രളയത്തിന് ശേഷമുള്ള കാഴ്ചകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാറ്റിവച്ചത്.