ജോലി സ്ഥലത്ത് കോണ്‍ക്രീറ്റ് കഷണങ്ങള്‍ തകര്‍ന്നുവീണ് അവയുടെ ഇടയില്‍ പെട്ടാണ് തൊഴിലാളി മരിച്ചത്. ഗുരുതര പരിക്കുകളോടെ ഇയാളെ പ്രവേശിപ്പിച്ച സര്‍ക്കാര്‍ ആശുപത്രി അധികൃതരും കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. 

അബുദാബി: ജോലിയ്ക്കിടെയുണ്ടായ അപകടത്തില്‍ മരണപ്പെട്ട തൊഴിലാളിയുടെ കുടുംബത്തിന് കമ്പനി രണ്ട് ലക്ഷം ദിര്‍ഹം (ഏകദേശം 38 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി. തൊഴിലാളികള്‍ക്ക് ആവശ്യമായ സുരക്ഷയൊരുക്കുന്നതില്‍ കമ്പനിക്ക് സംഭവിച്ച വീഴ്ചയാണ് അപകടത്തില്‍ കലാശിച്ചതെന്ന് അബുദാബി അപ്പീല്‍ കോടതി കണ്ടെത്തുകയായിരുന്നു.

ബ്ലഡ് മണിക്ക് പുറമെ ഏഷ്യക്കാരനായ തൊഴിലാളിയുടെ കുടുംബത്തിന് കോടതി ചിലവും കമ്പനി നല്‍കണമെന്ന് വിധിച്ചിട്ടുണ്ട്. ജോലി സ്ഥലത്ത് കോണ്‍ക്രീറ്റ് കഷണങ്ങള്‍ തകര്‍ന്നുവീണ് അവയുടെ ഇടയില്‍ പെട്ടാണ് തൊഴിലാളി മരിച്ചത്. ഗുരുതര പരിക്കുകളോടെ ഇയാളെ പ്രവേശിപ്പിച്ച സര്‍ക്കാര്‍ ആശുപത്രി അധികൃതരും കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. കമ്പനിയുടെ പിഴവാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷനും വാദിച്ചു. ബ്ലഡ് മണി നല്‍കണമെന്ന് നേരത്തെ അബുദാബി പ്രാഥമിക കോടതി വിധിച്ചിരുന്നെങ്കിലും ഇതിനെതിരെ കമ്പനി അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു. കേസ് വിശദമായി പരിശോധിച്ച ശേഷം കമ്പനിയുടെ അപ്പീല്‍ തള്ളിക്കൊണ്ടാണ് അപ്പീല്‍ കോടതി വിധി പ്രസ്താവിച്ചത്.