സുഡാനിലെ വിമാനത്താവള ആക്രമണത്തിൽ ആരോപണങ്ങൾ തള്ളി യുഎഇ. കാർട്ടൂം അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ തങ്ങൾക്ക് പങ്കുണ്ടെന്ന സുഡാന്‍റെ ആരോപണം യുഎഇ നിഷേധിച്ചു.
അബുദാബി: സുഡാനിലെ കാർട്ടൂം അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ യുഎഇയുടെ ഡ്രോണുകളും ഉപയോഗിച്ചെന്ന സുഡാന്‍റെ ആരോപണങ്ങൾ യുഎഇ നിഷേധിച്ചു. പോർട്ട് സുഡാൻ അതോറിറ്റി ബോധപൂർവ്വം നടത്തുന്ന വ്യാജപ്രചാരണമാണിതെന്ന് യുഎഇ വിദേശകാര്യ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. സുഡാനിലെ ആഭ്യന്തര യുദ്ധത്തിന്‍റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനും മറ്റുള്ളവരുടെ മേൽ കുറ്റം ചുമത്താനുമാണ് പോർട്ട് സുഡാൻ അതോറിറ്റി ശ്രമിക്കുന്നതെന്ന് യുഎഇ കുറ്റപ്പെടുത്തി. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ സമാധാന ശ്രമങ്ങളെ തകർക്കാൻ മാത്രമേ സഹായിക്കൂ.
യുദ്ധം നീട്ടിക്കൊണ്ടുപോകാനും യഥാർത്ഥ സമാധാന പ്രക്രിയയെ തടസ്സപ്പെടുത്താനുമാണ് ഇത്തരം ആരോപണങ്ങളിലൂടെ അവർ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമുകളെ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും സുഡാനിലെ ജനങ്ങളെ കൊന്നൊടുക്കുന്ന ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു. തിങ്കളാഴ്ച കാർട്ടൂം വിമാനത്താവളത്തിലും സൈനിക കേന്ദ്രങ്ങളിലും ആക്രമണം നടന്നതായി ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. എത്യോപ്യയിലെ ബഹീർ ദാർ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഡ്രോണുകളാണ് ആക്രമണം നടത്തിയതെന്നായിരുന്നു സുഡാന്‍റെ വാദം. എന്നാൽ യുഎഇയെപ്പോലെ തന്നെ എത്യോപ്യയും ഈ ആരോപണങ്ങൾ പാടെ നിഷേധിച്ചിട്ടുണ്ട്. 2023 ഏപ്രിൽ മുതൽ സുഡാനിൽ കടുത്ത ആഭ്യന്തര യുദ്ധം തുടരുകയാണ്.


