കുവൈത്തിന് നേരെ ഇറാന്‍റെ മിസൈൽ-ഡ്രോൺ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ. ഈ ഭീകരപ്രവർത്തനം കുവൈത്തിന്‍റെ മാത്രമല്ല, മേഖലയുടെ ആകെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്നും മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

അബുദാബി: കുവൈത്തിനെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഡ്രോൺ- മിസൈൽ ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് യുഎഇ വിദേശകാര്യ മന്ത്രാലയം. കുവൈത്തിന് നേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയ ആക്രമണം രാജ്യത്തിന്‍റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്ന് യുഎഇ കുറ്റപ്പെടുത്തി. ഈ ഭീകരപ്രവർത്തനം കുവൈത്തിന്‍റെ മാത്രമല്ല, മേഖലയുടെ ആകെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്നും മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കുവൈത്തിന്‍റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി രാജ്യം കൈക്കൊള്ളുന്ന എല്ലാവിധ സുരക്ഷാ മുൻകരുതലുകൾക്കും നടപടികൾക്കും യുഎഇയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. വ്യാഴാഴ്ച പുലർച്ചെ കുവൈത്തിന്‍റെ വ്യോമാതിർത്തിയിലേക്ക് കടന്ന മിസൈലുകളും ഡ്രോണുകളും വ്യോമപ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടസ്സപ്പെടുത്തുകയും തകർക്കുകയും ചെയ്തതായി കുവൈത്ത് സായുധ സേന വ്യക്തമാക്കിയതിന് പിന്നാലെയാണ് യുഎഇയുടെ ഈ ശക്തമായ പ്രതികരണം. ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന പ്രാദേശിക സംഘർഷങ്ങൾ രൂക്ഷമാകുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ പുതിയ നീക്കങ്ങൾ.