5000 അഫ്ഗാൻ അഭയാർത്ഥികൾക്ക് യുഎഇ താൽക്കാലിക അഭയം നൽകും, തീരുമാനം അമേരിക്കൻ അഭ്യർത്ഥന പ്രകാരം
10 ദിവസത്തേക്കാണ് യുഎഇ താൽക്കാലിക അഭയം നൽകുകയെന്ന് അധികാരികൾ അറിയിച്ചു. കാബൂളിൽ നിന്നും യുഎസ് വിമാനങ്ങളിൽ യാത്രക്കാരെ യുഎഇയിൽ എത്തിക്കും.
അബുദാബി: താലിബാൻ പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിൽ നിന്നും പാലായനം ചെയ്യുന്ന 5000 അഭയാർത്ഥികൾക്ക് യുഎഇ അഭയമൊരുക്കും. 10 ദിവസത്തേക്കാണ് താൽക്കാലികമായി തങ്ങാനുള്ള സൌകര്യമൊരുക്കുകയെന്ന് യുഎഇ അധികാരികൾ അറിയിച്ചു. കാബൂളിൽ നിന്നും യുഎസ് വിമാനങ്ങളിൽ അഭയാർത്ഥികളെ യുഎഇയിൽ എത്തിക്കും.അമേരിക്കയുടെ അഭ്യർത്ഥന പ്രകാരമാണ് തീരുമാനമെന്നും യുഎഇ വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനിൽ അമേരിക്കയെ സഹായിച്ച സ്വദേശികളുടെ സുരക്ഷ തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ ആവർത്തിച്ചു. ഇവരെ അമേരിക്കയിൽ എത്തിക്കാനവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ബൈഡൻ ഉറപ്പ് നൽകിയിട്ടുണ്ട്. ഇത് വരെ 18000 പേരെ അഫ്ഗാനിൽ നിന്ന് സുരക്ഷിതമായി മാറ്റിയിട്ടുണ്ട്.
രക്ഷാ ദൗത്യം വ്യാപിപ്പിക്കാൻ സൗഹ്യദ രാഷ്ട്രങ്ങളുമായി കൈക്കോർത്തിട്ടുണ്ടെന്നും ബൈഡൻ പറഞ്ഞു. കാബൂൾ വിമാനത്താവളത്തിന്‍റെ സുരക്ഷയ്ക്കായി 6000 സൈനികരെയും യുഎസ് വിന്യസിച്ചിട്ടുണ്ട്. സേനാ പിന്മാറ്റത്തിന് പിന്നാലെ ഉടലെടുത്ത അഫ്ഗാനിലെ പ്രതിസന്ധി അമേരിക്കയുടെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടിച്ചിട്ടില്ലെന്നും ജോ ബൈഡൻ വിശദീകരിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona