സൈബർ ക്രൈം വിഭാഗത്തിലെ ഉദ്യോഗസ്ഥനെന്ന വ്യാജേന പൊതുജനങ്ങളെ കബളിപ്പിക്കാനും വ്യക്തിവിവരങ്ങൾ ചോർത്താനും ശ്രമിച്ച തട്ടിപ്പുകാരൻ പിടിയിൽ. അഹമ്മദ് അബ്ദുള്ള അൽ-അൻസി എന്ന ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ടാണ് ഇയാൾ ആളുകളെ സമീപിച്ചത്.

കുവൈത്ത് സിറ്റി: കുവൈത്തിൽ സൈബർ ക്രൈം വിഭാഗത്തിലെ ഉദ്യോഗസ്ഥനെന്ന വ്യാജേന പൊതുജനങ്ങളെ കബളിപ്പിക്കാനും വ്യക്തിവിവരങ്ങൾ ചോർത്താനും ശ്രമിച്ച തട്ടിപ്പുകാരൻ പിടിയിൽ. കുവൈത്ത് പൊലീസിലെ സൈബർ വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്ന അഹമ്മദ് അബ്ദുള്ള അൽ-അൻസി എന്ന ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ടാണ് ഇയാൾ ആളുകളെ സമീപിച്ചത്.

സിവിൽ ഐഡി വിവരങ്ങൾ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട രേഖകൾ കൈക്കലാക്കുന്നതിനൊപ്പം ജനങ്ങളുടെ ചിത്രങ്ങൾ പകർത്താനും ഇയാൾ ശ്രമിച്ചതായാണ് റിപ്പോർട്ടുകൾ. ഔദ്യോഗിക നടപടിക്രമങ്ങളെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്ത സാധാരണക്കാരെ ഭയപ്പെടുത്തിയും അധികാരഭാവത്തിൽ സംസാരിച്ചുമാണ് ഇയാൾ തട്ടിപ്പിന് മുതിർന്നത്. കുവൈത്ത് പൊലീസിന്‍റെ ഔദ്യോഗിക രീതികളെക്കുറിച്ചുള്ള അറിവില്ലായ്മ മുതലെടുത്ത് ജനങ്ങളെ കെണിയിൽ വീഴ്ത്താനായിരുന്നു ഇയാളുടെ നീക്കം. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര മന്ത്രാലയവും സൈബർ സുരക്ഷാ വിദഗ്ധരും കർശനമായ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു കഴിഞ്ഞു.

കുവൈത്ത് പൊലീസ് ഒരിക്കലും ഫോൺ കോളുകൾ വഴിയോ വാട്സാപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങൾ വഴിയോ വ്യക്തിഗത വിവരങ്ങളോ ഔദ്യോഗിക രേഖകളോ ഫോട്ടോകളോ ആവശ്യപ്പെടാറില്ലെന്ന് അധികൃതർ ആവർത്തിച്ച് വ്യക്തമാക്കി. ഇത്തരത്തിൽ പൊലീസിന്‍റെ പേരിൽ വരുന്ന അനാവശ്യ സന്ദേശങ്ങളും കോളുകളും തട്ടിപ്പിന്‍റെ ഭാഗമാണെന്ന് ജനങ്ങൾ തിരിച്ചറിയണം. മന്ത്രാലയത്തിൽ നിന്നുള്ള എല്ലാവിധ ഔദ്യോഗിക അറിയിപ്പുകളും സമൻസുകളും മറ്റ് ആശയവിനിമയങ്ങളും 'സഹേൽ' എന്ന ഗവൺമെന്റ് ആപ്പ് വഴി മാത്രമാണ് ലഭ്യമാകുക. ഇതുകൂടാതെ നേരിട്ടുള്ള ഔദ്യോഗിക ചാനലുകൾ വഴി മാത്രമേ പോലീസ് ജനങ്ങളുമായി ബന്ധപ്പെടുകയുള്ളൂ എന്നും അധിതൃതര്‍ അറിയിച്ചു.