യാചക വിരുദ്ധ കാമ്പയിനിന്റെ ഭാ​ഗമായി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്

ദുബൈ: റമദാന്റെ ആദ്യ ദിനത്തിൽ ഒൻപത് യാചകരെ ദുബൈ പോലീസ് പിടികൂടി. യാചക വിരുദ്ധ കാമ്പയിനിന്റെ ഭാ​ഗമായി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഇതിൽ അഞ്ച് പേർ പുരുഷന്മാരും നാല് പേർ സ്ത്രീകളുമാണ്. ഭിക്ഷാടനത്തിനെതിരെയുള്ള പോരാട്ടം ശക്തമാക്കിക്കൊണ്ട് എമിറേറ്റിന്റെ പരിഷ്കൃത പ്രതിച്ഛായ സംരക്ഷിക്കുക എന്നതാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. 

യുഎഇയിൽ ഭിക്ഷാടനം കുറ്റകരമാണ്. നിയമം ലംഘിക്കുന്നവർക്ക് 5000 ദിർഹം വരെ പിഴയും മൂന്ന് മാസം വരെ തടവും ലഭിക്കും. ഭിക്ഷാടനത്തിനായി രാജ്യത്തിന് പുറത്ത് നിന്ന് ആൾക്കാരെ റിക്രൂട്ട് ചെയ്യുന്നവരുമുണ്ട്. ഇത്തരക്കാർക്ക് ഒരു ലക്ഷം ദിർഹം വരെ പിഴയും ആറ് മാസം വരെ തടവും ലഭിക്കും. കൂടാതെ അനുമതിയില്ലാതെ പണപ്പിരിവ് നടത്തുന്നവർക്ക് അഞ്ച് ലക്ഷം ദിർഹം വരെ പിഴ ലഭിക്കുന്നതുമാണ്. 

read more: വ്യാപക പരിശോധന തുടരുന്നു, സൗദിയിൽ ഒരാഴ്ചയ്ക്കിടെ 17,389 പ്രവാസികൾ അറസ്റ്റിൽ

രാജ്യത്ത് യാചനാ വിരുദ്ധ കാമ്പയിൻ വിജയകരമായി മുന്നോട്ട് പോകുന്നുണ്ടെന്നും നിയമ ലംഘകർക്കെതിരെ ശക്തവും കർശനവുമായ നടപടി സ്വീകരിച്ചു വരുന്നതിനാൽ ഭിക്ഷാടകരുടെ എണ്ണത്തിൽ വർഷം തോറും ​ഗണ്യമായ കുറവുണ്ടെന്നും ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവസ്റ്റി​ഗേഷനിലെ സസ്പെക്ട്സ് ആൻഡ് ക്രമിനൽ ഫിനോമിന ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രി​ഗേഡിയർ അലി സലിം അൽ ശംസി പറഞ്ഞു. ഭിക്ഷാടനം ശ്രദ്ധയിൽപ്പെടുന്നവർ 901 എന്ന നമ്പറിലോ പോലീസ് ഐയിലോ ഇ-ക്രൈം പ്ലാറ്റ്ഫോമിലോ അറിയിക്കണമെന്നും അദ്ദേഹം അറിയിച്ചു.